തൃശൂർ: കുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയെന്ന കേസിൽ നടൻ ശ്രീജിത്ത് രവി അറസ്‌റ്റിൽ. തൃശൂർ വെസ്‌റ്റ് പോലീസാണ് ഇന്ന് രാവിലെ ശ്രീജിത്ത് രവിയെ അറസ്‌റ്റ് ചെയ്‌തത്. പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
രണ്ട് ദിവസം മുൻപാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു. സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശ്രീജിത്ത് രവിയുടെ വാഹനം പോലീസ് തിരിച്ചറിഞ്ഞു. ഇതോടെയാണ് അറസ്‌റ്റിലേക്ക് നീങ്ങിയത്.
രണ്ട് ദിവസം മുൻപാണ് സംഭവം. തൃശൂർ എസ്എൻ പാർക്കിന് സമീപത്ത് വെച്ച് 11ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികൾക്ക് മുന്നിൽ വെച്ച് നഗ്‌നതാ പ്രദർശനം നടത്തിയ ശേഷം ഇവിടെ നിന്ന് പോവുകയായിരുന്നു. കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിച്ചു. പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പോലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ച പോലീസിന് കാറിനെ കുറിച്ച് ലഭിച്ച സൂചനകൾ നിർണായകമായി.
തുടർന്ന് ഇന്ന് രാവിലെ അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചെന്നാണ് വിവരം. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്‌നമാണെന്നുമാണ് ശ്രീജിത്ത് രവി പോലീസിനോട് പറഞ്ഞിരിക്കുന്നത്. കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Most Read: ഞാൻ മമത ബാനർജിയെ പിന്തുടരുന്നു; മഹുവ മൊയ്‌ത്ര