തിരുവനന്തപുരം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ പഞ്ചായത്തുകളിലെയും ബൂത്തുകളില്‍ വോട്ടര്‍മാരുടെ എണ്ണം 1000 ആയി കുറച്ചു. കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളിലും ഇത് 1500 ആയിരിക്കും. സംസ്ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്താണ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ വ്യത്യാസം കൊണ്ടുവരാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.
സാധാരണയായി പഞ്ചായത്തുകളിലെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ എണ്ണം 1200 വരെയും മുനിസിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനിലെയും വോട്ടര്‍മാരുടെ എണ്ണം 1800 മുതല്‍ 2000 വരെയും ആയിരുന്നു. ആളുകള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കാന്‍ വേണ്ടിയാണ് ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം കുറച്ചത്. കൂടുതല്‍ ആളുകള്‍ ഉള്ള ബൂത്തുകള്‍ വിഭജിക്കാനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്‍പായി കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിൽ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
വോട്ടര്‍മാരുടെ എണ്ണം 1000 ആയി ചുരുക്കുമ്പോള്‍ ആളുകള്‍ക്ക് സാമൂഹിക അകലം പാലിക്കാന്‍ സാധിക്കുമെന്നും, വോട്ടര്‍മാര്‍ അധിക സമയം എടുക്കില്ലന്നും കമ്മീഷന്‍ വ്യക്തമാക്കി. ഒപ്പം തന്നെ തിരഞ്ഞെടുപ്പ് സമയം ഒരു മണിക്കൂര്‍ കൂടെ നീട്ടിയിട്ടുണ്ട്. ഇതും ആളുകള്‍ അമിതമായി കൂടിച്ചേരുന്നത് ഒഴിവാക്കാന്‍ സഹായിക്കും. ഈ ആഴ്‌ചയോടെ പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. ശേഷം ഇനി അധികമായി എത്ര ബൂത്തുകള്‍ കൂടി വരുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
Read also : കനത്ത മഴ; മുംബൈയില്‍ പ്രാദേശിക ട്രെയിനുകള്‍ റദ്ധാക്കി