ന്യൂഡെൽഹി : സുപ്രീം കോടതി ചീഫ് ജസ്‌റ്റിസായി എൻവി രമണ ഇന്ന് ചുമതലയേൽക്കും. ഇന്ത്യയുടെ 48ആം ചീഫ് ജസ്‌റ്റിസാണ് എൻവി രമണ. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെയാണ് സത്യപ്രതിജ്‌ഞ ചടങ്ങ് നടക്കുക. അതിനാൽ തന്നെ രാഷ്‌ട്രപതി ഭവനിൽ ഇന്ന് 11 മണിക്ക് നടക്കുന്ന സത്യപ്രതിജ്‌ഞ ചടങ്ങിൽ ചുരുങ്ങിയ ആളുകൾക്കേ ക്ഷണം ലഭിച്ചിട്ടുള്ളു.
കൂടാതെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് അഭിഭാഷകർ നൽകുന്ന അത്താഴ വിരുന്നും ഇന്ന് നടക്കാൻ സാധ്യതയില്ല. നിയമിതനായ ശേഷം ചീഫ് ജസ്‌റ്റിസ് ആദ്യം പരിഗണിക്കുന്ന കേസ് കേൾക്കാൻ കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും അവസരമുണ്ടാകാറുണ്ട്. എന്നാൽ പ്രത്യേക സാഹചര്യത്തിൽ ഇതിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
16 മാസക്കാലമാണ് എൻവി രമണക്ക് ചീഫ് ജസ്‌റ്റിസായി തുടരാൻ അവസരം ഉണ്ടാകുക. ഇന്ന് ചീഫ് ജസ്‌റ്റിസായി അധികാരത്തിൽ എത്തുന്ന രമണ 2022 ഓഗസ്‌റ്റ് 26ആം തീയതി വരെ ചീഫ് ജസ്‌റ്റിസായി പ്രവർത്തിക്കും. കൊവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയ എടുത്ത കേസ് പുതിയ ചീഫ് ജസ്‌റ്റിസ് ചൊവ്വാഴ്‌ച പരിഗണിക്കും. കൂടാതെ റഫാൽ, ജമ്മു കശ്‌മീർ, സിഎഎ-എൻആർസി തുടങ്ങിയ സുപ്രധാന കേസുകളും എൻവി രമണയാണ് ഇനി പരിഗണിക്കുക.
Read also : രാജ്യത്ത് യുഎഇ ടിക്കറ്റ് നിരക്ക് ഒന്നേകാൽ ലക്ഷം വരെ; വിലക്ക് ഇന്ന് മുതൽ