തിരുവനന്തപുരം: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ രാജി ആവശ്യപ്പെട്ട് സഭക്കകത്തു പ്രതിഷേധിക്കുകയും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കുകയും ചെയ്‌ത പ്രതിപക്ഷത്തോടൊപ്പം കൂടാതെ ബിജെപിയുടെ ഏക എംഎൽഎ ഒ രാജഗോപാൽ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം തടസപ്പെടുത്തി പ്രതിപക്ഷത്തിലെ എല്ലാ നേതാക്കളും ഇറങ്ങിപ്പോയിരുന്നു. പിസി ജോര്‍ജും വിമര്‍ശനം രേഖപ്പെടുത്തി സഭ വിടുകയും പ്രതിപക്ഷത്തോടൊപ്പം സഭക്ക് പുറത്തു പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഒ രാജഗോപാല്‍ സഭയില്‍ ഇപ്പോഴും തുടരുന്നുണ്ട്.
നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരായി സർക്കാർ പാസാക്കിയ പ്രമേയത്തെ ഒ രാജഗോപാല്‍ അനുകൂലിച്ചത് ബിജെപിയെ വെട്ടിലാക്കിയിരുന്നു. പൊതുവികാരം നിയമത്തിനെതിരാണ് എന്നായിരുന്നു പ്രമേയത്തെ അനുകൂലിക്കുന്നതിന് കാരണമായി രാജഗോപാല്‍ ചൂണ്ടിക്കാട്ടിയത്. സര്‍ക്കാര്‍ പ്രമേയം പാസാക്കിയതിന് പിന്നാലെയുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഒ രാജഗോപാലിന്റെ പ്രതികരണം.
അതേസമയം, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനും കേന്ദ്ര അന്വേഷണ ഏജൻസികൾക്കും എതിരെ കടുത്ത വിമർശനമാണ് നടത്തിയത്. സംസ്‌ഥാന സർക്കാരിന്റെ പദ്ധതികൾ തകർക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നുവെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു.
കേന്ദ്ര ഏജൻസികൾ സർക്കാരിന്റെ പതാക വാഹക പദ്ധതി തടസപ്പെടുത്താൻ ശ്രമിക്കുന്നു. കേന്ദ്ര നീക്കം അഭിമാന പദ്ധതികളുടെ മുന്നോട്ട് പോക്കിന് വിഘാതമായെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
കാർഷിക നിയമ ഭേദഗതി കുത്തകകളെ സഹായിക്കുന്നതാണ് എന്നും നയപ്രഖ്യാപന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കാർഷിക നിയമ ഭേദഗതി കേരളം അടക്കമുള്ള ഉപഭോക്‌തൃ സംസ്‌ഥാനങ്ങൾക്ക് തിരിച്ചടി ഉണ്ടാക്കും. താങ്ങു വില സമ്പ്രദായം ഇല്ലാതാക്കുന്നത് അപലപനീയമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
“കാര്‍ഷിക സമരം മഹത്തായ ചെറുത്തുനില്‍പ്പാണ്. കാര്‍ഷിക നിയമം താങ്ങുവില സമ്പ്രദായത്തെ ബാധിക്കും, കര്‍ഷകന്റെ വിലപേശല്‍ ശേഷി ഇല്ലാതാക്കും, പൂഴ്‌ത്തിവെപ്പിന് കളമൊരുക്കുന്നതാണ് നിയമം. കാര്‍ഷിക സ്വയം പര്യാപ്‌തതക്ക് കേരളം ശ്രമിക്കും,”- നയപ്രഖ്യാപനത്തിൽ പറയുന്നു. വാണിജ്യ കരാറുകള്‍ക്കും വിമര്‍ശനം ഉണ്ട്. വാണിജ്യ കരാറുകള്‍ റബ്ബര്‍ കര്‍ഷകരെ തകര്‍ക്കും കാര്‍ഷിക-വാണിജ്യ കരാറുകളെ അപലപിക്കുന്നുവെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ പറഞ്ഞു.
National News: രാജ്യത്ത് ഇന്ന് വീണ്ടും കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍