ന്യൂഡെൽഹി: ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് സിബിഐ കുറ്റപത്രം സമർപ്പിച്ചു. അറസ്‌റ്റിലായ മൂന്ന് റെയിൽവേ ഉദ്യോഗസ്‌ഥർക്ക് എതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ബാലസോർ സീനിയർ സെക്ഷൻ എൻജിനിയർ അരുൺ കുമാർ മഹന്ത, സോഹോ സീനിയർ സെക്ഷൻ ഓഫിസർ മുഹമ്മദ് ആമിർ ഖാൻ, സ്‌റ്റേഷനിലെ ടെക്‌നീഷ്യൻ പപ്പു കുമാർ എന്നിവരെയാണ് സിബിഐ അറസ്‌റ്റ് ചെയ്‌തത്.
ജൂലൈ ഏഴിനായിരുന്നു അറസ്‌റ്റ്. അപകടത്തിന് കാരണം സിഗ്‌നലിലെ പിഴവെന്ന് മുഖ്യ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലായിരുന്നു നടപടി. നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. ഐപിസി 304, 201 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
ബഹനാഗ ബസാർ സ്‌റ്റേഷന് സമീപമുള്ള ലെവൽ ക്രോസ് ഗേറ്റ് നമ്പർ 94ലെ അറ്റകുറ്റപണികളിൽ പിഴവ് സംഭവിച്ചതാണ് അപകടത്തിന് കാരണമെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ജൂൺ രണ്ടിനാണ് അപകടം നടന്നത്. ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്‌റ്റേഷനു സമീപം ഷാലിമാർ- ചെന്നൈ കോറമണ്ഡൽ എക്‌സ്‌പ്രസ് ചരക്ക് തീവണ്ടിയിൽ ഇടിച്ചു പാളം തെറ്റി.
കോറമണ്ഡൽ എക്‌സ്‌പ്രസ് 130 കിലോമീറ്റർ വേഗതയിൽ ലൂപ്പ് ട്രാക്കിലേക്ക് കടന്ന് അവിടെ നിർത്തിയിട്ടിരുന്ന ചരക്ക് വണ്ടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കോറമണ്ഡൽ എക്‌സ്‌പ്രസിന്റെ നാല് ബോഗികളിൽ മൂന്നെണ്ണം തൊട്ടടുത്ത ട്രാക്കിലൂടെ പോവുകയായിരുന്ന യശ്വന്ത്പൂർ-ഹൗറ സൂപ്പർ ഫാസ്‌റ്റിന്റെ ബോഗികളിലേക്ക് വീണു. സംഭവത്തിൽ 296 പേർ മരിച്ചു. 1200 പേർക്ക് പരിക്കേറ്റു.
Most Read| പുതുപ്പള്ളിയിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് മറ്റന്നാൾ