മസ്‌കറ്റ്: സർക്കാർ ആശുപത്രികളിൽ സ്വദേശിവത്കരണം നടപ്പാക്കി ഒമാൻ ആരോഗ്യമന്ത്രാലയം. 170ലധികം സ്വദേശി നഴ്സുമാരെയാണ് വിദേശികൾക്കു പകരം നിയമിച്ചത്. സെപ്റ്റംബർ ഒന്ന് മുതൽ സ്വദേശി നഴ്‌സുമാർ സേവനം തുടങ്ങിയതായും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
രാജ്യത്തെ എട്ട് സർക്കാർ ആശുപത്രികളിലാണ് സ്വദേശിവത്കരണം നടപ്പാക്കിയത്. സുഹാർ ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ സ്വദേശി നഴ്സുമാരെ നിയമിച്ചത്. 62 സ്വദേശി നഴ്‌സുമാരാണ് ഇവിടെ പുതുതായി ജോലിയിൽ പ്രവേശിച്ചത്.
സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രി, ഇബ്ര ആശുപത്രി, ജഅലാൻ ബൂ അലി ആശുപത്രി, സൂർ ആശുപത്രി, കസബ് ആശുപത്രി, ബുറൈമി ആശുപത്രി, ഹൈമ ആശുപത്രി എന്നിവയാണ് സ്വദേശിവത്കരണം നടപ്പാക്കിയ മറ്റ് ആശുപത്രികൾ.