ജനീവ: ലോകത്ത് 57 രാജ്യങ്ങളിൽ ഒമൈക്രോൺ വകഭേദം കണ്ടെത്തിയതായി വ്യക്‌തമാക്കി ലോകാരോഗ്യ സംഘടന. കോവിഡിന്റെ മറ്റ് വകഭേദങ്ങളേക്കാൾ വേഗത്തിൽ ഒമൈക്രോൺ പടർന്നു പിടിക്കുന്നതിനാൽ പല രാജ്യങ്ങളിലും സമൂഹ വ്യാപനം ആരംഭിച്ചു കഴിഞ്ഞതായും, അതിനാൽ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗബാധിതരുടെ എണ്ണത്തിൽ വർധന ഉണ്ടായേക്കാമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ഒമൈക്രോൺ റിപ്പോർട് ചെയ്‌തതിന് പിന്നാലെ മിക്ക രാജ്യങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം വലിയ രീതിയിൽ ഉയരാൻ ഇടയായിട്ടുണ്ട്. ഏകദേശം 10 ആഴ്‌ചകൾക്ക് മുൻപ് ദക്ഷിണാഫ്രിക്കയിലാണ് ഒമൈക്രോൺ ആദ്യമായി സ്‌ഥിരീകരിച്ചത്. തുടർന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ ലോകാരോഗ്യ സംഘടന ശേഖരിച്ച കോവിഡ് സാംപിളുകളിൽ 93 ശതമാനവും ഒമൈക്രോൺ വകഭേദം ആണെന്ന് കണ്ടെത്തുകയും ചെയ്‌തു.
കൂടാതെ ഒമൈക്രോണിന്റെ സബ് വേരിയന്റുകളായ ബിഎ വണ്‍, ബിഎ വണ്‍ വണ്‍, ബിഎ ടു, ബി ത്രീ എന്നിവയും ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ബിഎ വണ്‍, ബിഎ വണ്‍ വണ്‍ തുടങ്ങിയ വകഭേദങ്ങളാണ് ഇപ്പോള്‍ പടര്‍ന്ന് പിടിക്കുന്നത്. ഉപവകഭേദങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് ഇതുവരെ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് യുഎന്‍ ഹെല്‍ത്ത് ഏജന്‍സി വ്യക്‌തമാക്കുന്നത്. എന്നാൽ പല പഠനങ്ങളും സൂചിപ്പിക്കുന്നത് ഒമൈക്രോണിനേക്കാള്‍ കൂടുതല്‍ അപകടകാരി ബിഎ ടു വകഭേദമാണെന്നാണ്.
Read also: കശ്‌മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു