പാലക്കാട് : ജില്ലയിലെ മണിയേരിയിൽ ഒറ്റക്ക് താമസിക്കുന്ന സ്‌ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ കേസിലെ മുഖ്യപ്രതി അറസ്‌റ്റിൽ. കഞ്ചിക്കോട് ചുള്ളിമട പടിഞ്ഞാറേക്കാട് പഴനിസ്വാമി(64) ആണ് അറസ്‌റ്റിലായത്. ഇയാൾ കഞ്ചിക്കോട് വ്യവസായ മേഖലയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ്. പല്ലടം സ്വദേശിയായ പഴനിസ്വാമി വർഷങ്ങളായി ചുള്ളിമടയിലാണ് സ്‌ഥിരതാമസം.
കസബ സിഐ എസ്എൻ രാജീവിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാൾക്കൊപ്പം കവർച്ചാസംഘത്തിൽ 3 പേർ കൂടി ഉണ്ടെന്നും അന്വേഷണസംഘം വ്യക്‌തമാക്കി. കഞ്ചിക്കോട്, വാളയാർ, എലപ്പുള്ളി കേന്ദ്രീകരിച്ചുള്ള പത്തോളം കവർച്ചകൾക്കു പിന്നിലും ഈ സംഘമാണെന്ന് പോലീസ് കണ്ടെത്തി. വ്യവസായ മേഖലയിൽ സെക്യൂരിറ്റി ആയി ജോലി ചെയ്യുന്ന പഴനിസ്വാമി ഡ്യൂട്ടിക്ക് ശേഷം ഈ പ്രദേശം കേന്ദ്രീകരിച്ച് കറങ്ങാനിറങ്ങും. തുടർന്ന് നടത്തുന്ന പരിശോധനയിൽ ഒറ്റപ്പെട്ട വീടുകൾ, തനിച്ച് താമസിക്കുന്ന വീടുകൾ എന്നിവ കണ്ടെത്തുകയും, തുടർന്ന് ഇവിടെ കവർച്ച നടത്തുകയും ചെയ്യും.
സിഐ എൻഎസ് രാജീവ്, എസ്ഐ ഐസി ചിത്തരജ്‌ഞൻ, എസ്ഐ ജിവി ശ്യാംകുമാർ, സിപിഒമാരായ സി മണികണ്‌ഠദാസ്, വിമൽകുമാർ, എൽ സുനിൽ, കദീജ അഷറഫ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Read also : കർഷകസമരം; അവസാനിപ്പിക്കാൻ നീക്കങ്ങളുമായി കേന്ദ്രം, ചർച്ചക്ക് തയ്യാറാണെന്ന് കൃഷിമന്ത്രി