തിരുവനന്തപുരം: ജില്ലയിലെ വെമ്പായത്ത് ഹാർഡ്‌വെയർ സ്‌ഥാപനത്തിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചു. വെമ്പായം ചെറുമുക്ക് സ്വദേശിയായ നിസാം ആണ് മരിച്ചത്. നിലവിൽ കെട്ടിടത്തിലുണ്ടായ തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
വെമ്പായം-കന്യാകുളങ്ങര റോഡിൽ എഎൻ ഹാർഡ്‌വെയർ എന്ന സ്‌ഥാപനം പ്രവർത്തിച്ചിരുന്ന നാല് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. സ്‌ഥാപനത്തിലെ വെൽഡിങിനിടെ തീപ്പൊരി പടർന്നതാണ് തീപിടുത്തം ഉണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
തീപിടുത്തം ഉണ്ടായതിന് പിന്നാലെ വെഞ്ഞാറമൂട് നിന്നും നെടുമങ്ങാട് നിന്നുമുള്ള ഫയർ യൂണിറ്റുകൾ സ്‌ഥലത്തെത്തി തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ സമീപത്തുള്ള കടകളിലേക്കും തീ പടരുന്നതിനാൽ മറ്റ് സ്‌ഥലങ്ങളിൽ നിന്നും ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്‌ഥലത്തേക്ക് എത്തും. തീപിടുത്തത്തെ തുടർന്ന് ഇതുവരെ 5 കോടിയുടെ നാശനഷ്‌ടങ്ങൾ ഉണ്ടായതായാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്.
Read also: അതിർത്തികൾ അടയ്‌ക്കാൻ തീരുമാനിച്ച് യുക്രൈൻ; 28 മുതൽ പ്രവേശനമുണ്ടാകില്ല