തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപറേഷന്റെ മരുന്ന് സംഭരണ ശാലയ്ക്ക് തീപിടിച്ചതിന് പിന്നാലെ പ്രതികരണവുമായി ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ. കെട്ടിടത്തിന് അംഗീകാരം ഉണ്ടായിരുന്നില്ല. തീപിടിത്തം തടയാനുള്ള സംവിധാനങ്ങളും കെട്ടിടത്തിൽ ഉണ്ടായിരുന്നില്ല. സ്‌ഥലം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അവർ.
ബ്ളീച്ചിങ് പൗഡറിൽ വെള്ളം കലർന്നാൽ തീപിടിത്തം ഉണ്ടാകാം. ബ്ളീച്ചിങ് പൗഡറും ആൽക്കഹോളും കലർന്നാലും തീപിടിത്തം ഉണ്ടാകുമെന്നും അവർ വ്യക്‌തമാക്കി. തീപിടിത്തത്തിൽ വ്യക്‌തമായ കാരണം ഫോറൻസിക് പരിശോധനാ ഫലം പുറത്തു വന്നതിന് ശേഷം മാത്രമേ പറയാനാകൂവെന്നും ബി സന്ധ്യ അറിയിച്ചു. കെട്ടിടങ്ങൾക്ക് ഫയർ ഓഡിറ്റ് നൽകാറുണ്ടെന്നും നടപടി എടുക്കേണ്ടത് മറ്റു വിഭാഗങ്ങളാണെന്നും സന്ധ്യ ചൂണ്ടിക്കാട്ടി.
അതേസമയം, സംസ്‌ഥാനത്തെ എല്ലാ മരുന്ന് സംഭരണ ശാലകളിലും ഫയർ ഓഡിറ്റ് നടത്താൻ ബി സന്ധ്യ നിർദ്ദേശം നൽകി. ഷട്ടർ ഓപ്പൺ ചെയ്‌ത് കെട്ടിടത്തിനുള്ളിൽ കടക്കാനുള്ള ശ്രമത്തിലാണ് ചാക്ക ഫയർഫോഴ്‌സ് യൂണിറ്റിലെ ഫയർമാൻ ആറ്റിങ്ങൽ സ്വദേശി ജെഎസ് രഞ്‌ജിത്തിന് (32) ജീവൻ നഷ്‌ടമായത്. ചുമരിടിഞ്ഞു ദേഹത്ത് വീണതാണ് മരണകാരണം. ഹോളോബ്രിക്‌സ് കൊണ്ട് നിർമിച്ച കെട്ടിടത്തിൽ ബീമുകൾ ഇല്ലാരുന്നുവെന്നും അതിനാലാവാം ചുമരിടിഞ്ഞതെന്നും വിദഗ്‌ധർ പറയുന്നു.
തീപിടിച്ച കെട്ടിടത്തിന് സമീപം സൂക്ഷിച്ചിരുന്ന 16 കോടിയുടെ മരുന്നുകൾ സുരക്ഷിതമാണെന്നും സംഭവം അന്വേഷിക്കുമെന്നും കിൻഫ്ര എംഡി സന്തോഷ് കോശി വ്യക്‌തമാക്കി. അതിനിടെ, മരിച്ച രഞ്‌ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്‌തു. ഫയർഫോഴ്‌സ് ആസ്‌ഥാനത്തും ചാക്കാ യൂണിറ്റിലും രഞ്‌ജിത്തിന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കും. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപിടിത്തം ഉണ്ടായത്.
Most Read: രാജ്യത്ത് പിൻവലിച്ച 2000 രൂപാ നോട്ടുകൾ ഇന്ന് മുതൽ മാറ്റിയെടുക്കാം