തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും കൊലയാളിയെ പിടികൂടാനാവാതെ പോലീസ്. ഈസ്റ്റ് കോമ്പാറ സ്വദേശി ആലീസിനെയാണ് ഒരുവര്‍ഷം മുന്‍പ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇതര സംസ്‌ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കൊലയാളിയെ പിടികൂടാന്‍ കഴിഞ്ഞില്ല. ആലീസിന്റെ ഓര്‍മ്മ ദിവസമായ ശനിയാഴ്‌ച പോലീസിനെതിരെ പ്രതിഷേധ പരിപാടി നടത്താന്‍ ഒരുങ്ങുകയാണ് നാട്ടുകാരും കുടുംബവും.
വീട്ടില്‍ ഒറ്റയ്‌ക്ക് കഴിഞ്ഞിരുന്ന ആലീസിനെ 2019 നവംബര്‍ 14 നാണ് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടത് രാവിലെ വീട്ടിലെത്തിയ ജോലിക്കാരി ആയിരുന്നു. സംഭവ ദിവസം ആലീസ് പള്ളിയില്‍ പോയ ശേഷം രാവിലെ 8.30ഓടു കൂടിയാണ് വീട്ടിലെത്തിയത്. കൊലപാതകം നടന്നത് 10 മണിക്കും 12 മണിക്കും ഇടയിലാണെന്നാണ് പോലീസ് നിഗമനം. പ്രൊഫഷണല്‍ രീതിയിലായിരുന്നു ആലീസിന്റെ കഴുത്ത് മുറിച്ചത്.
ഒരു ഇതര സംസ്ഥാന തൊഴിലാളി പ്രദേശത്ത് കര്‍ട്ടന്‍ വില്‍ക്കാനായി എത്തിയതിനാല്‍ അന്വേഷണം ആ വഴിക്കും തുടര്‍ന്നു. ഇരിങ്ങാലക്കുടയിലേയും പരിസരത്തെയും ഇതര സംസ്‌ഥാന തൊഴിലാളികളെ കൊലപാതകം നടന്ന വീട്ടില്‍ ക്യാംപ് ചെയ്‌ത പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു.
കൊലപാതകം നടന്നത് കവര്‍ച്ചാശ്രമത്തിനിടെ ആണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ആലീസിന്റെ ശരീരത്തില്‍ നിന്ന് വളകള്‍ മോഷണം പോയിട്ടുണ്ട്. എന്നാല്‍ അലമാരയിലെ ആഭരണങ്ങള്‍ നഷ്‌ടപ്പെട്ടില്ല. ആരെങ്കിലും വരുന്നതായി കരുതി കൊലയാളി രക്ഷപ്പെട്ടതാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.
നിലവില്‍ പോലീസും ക്രൈം ബ്രാഞ്ച് ഉദ്യാഗസ്‌ഥരും അടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസ് ക്രൈം ബ്രാഞ്ചിലേക്ക് കൈമാറുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതുവരെ പത്ത് ലക്ഷത്തോളം ഫോണ്‍ കോളുകള്‍ പരിശോധിക്കുകയും രണ്ടായിരത്തിലധികം പേരെ ചോദ്യം ചെയ്യുകയും ചെയ്‌തുവെങ്കിലും തെളിവൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ശനിയാഴ്‌ച പോലീസിനെതിരെ പ്രതിഷേധ പരിപാടി നടത്താന്‍ നാട്ടുകാരും കുടുംബവും തീരുമാനിച്ചത്.
Read Also: ബിഹാറില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ ഉന്തും തള്ളും