കൊച്ചി: ഒൻപതാം ക്‌ളാസുകാരന്റെ ഓൺലൈൻ ഗെയിം മൂലം നഷ്‌ടമായത് മൂന്ന് ലക്ഷത്തോളം രൂപ. ആലുവ സ്വദേശിയായ വിദ്യാർഥി അമ്മയുടെ അക്കൗണ്ടിൽ നിന്നാണ് ലക്ഷങ്ങൾ ഗെയിം കളിച്ച് നഷ്‌ടപ്പെടുത്തിയത്.
ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച പരാതി അന്വേഷിച്ചപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസിലായത്. ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്‌ടപ്പെട്ടെന്ന് വിദ്യാർഥിയുടെ അമ്മയാണ് പരാതി നൽകിയത്.
തുടർന്ന് എസ്‌പിയുടെ നേതൃത്വത്തിൽ സൈബർ പോലീസ് സ്‌റ്റേഷനിലെ പ്രത്യേക വിഭാഗം അന്വേഷണം നടത്തി. ‘ഫ്രീ ഫയർ’ എന്ന ഗെയിം കളിച്ചാണ് കുട്ടി പണം കളഞ്ഞതെന്ന് പോലീസിന് വ്യക്‌തമായി. ഗെയിം ലഹരിയായ വിദ്യാർഥി ഫ്രീ ഫയർ കളിക്കാൻ ഒരു ദിവസം 4000 മുതൽ 40,000 രൂപ വരെയാണ് മുടക്കിയിരുന്നത്. ഒരു ദിവസം പത്ത് തവണ വരെ റീചാർജ് ചെയ്‌തിരുന്നുവെന്നും പോലീസ് കണ്ടെത്തി. അവിചാരിതമായി അമ്മ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം നഷ്‌ടമായ വിവരം അറിയുന്നത്. സംഭവം കുട്ടിയുടെ മാതാപിതാക്കൾ അറിഞ്ഞു വന്നപ്പോഴേക്കും ലക്ഷങ്ങൾ നഷ്‌ടപ്പെട്ടിരുന്നു.
സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ ഓൺലൈൻ കുരുക്കുകളെ കുറിച്ച് ബോധവൽക്കരണത്തിന് ഒരുങ്ങുകയാണ് റൂറൽ ജില്ലാ പോലീസെന്ന് എസ്‌പി കാർത്തിക്ക് പറഞ്ഞു. ബോധവൽക്കരണ പരിപാടികൾ അടുത്ത ആഴ്‌ചയോടെ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
Also Read: കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; ചർച്ചയ്‌ക്ക് തയ്യാറെന്ന് ആവർത്തിച്ച് കേന്ദ്ര കൃഷിമന്ത്രി