വയനാട്: മാനന്തവാടി പടമലയിൽ കർഷകന്റെ ജീവനെടുത്ത ബേലൂർ മഗ്‌ന എന്ന കാട്ടാന ഇരുമ്പുപാലം കോളനിക്കടുത്ത് എത്തി. കാട്ടിക്കുളം-തിരുനെല്ലി റോഡ് മുറിച്ചുകടന്നാണ് കാട്ടാന ഇരുമ്പുപാലം കോളനിക്കടുത്ത് എത്തിയത്. പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മയക്കുവെടി വിദഗ്‌ധൻ ഡോ. അരുൺ സക്കറിയ ഉൾപ്പെട്ട ദൗത്യസംഘം വനത്തിനുള്ളിലേക്ക് കടന്നു.
അതേസമയം, മന്ത്രിമാർ അടുത്ത ദിവസം തന്നെ വയനാട് സന്ദർശിക്കുമെന്നും റവന്യൂ, തദ്ദേശ മന്ത്രിമാർ സംഘത്തിൽ ഉണ്ടാകുമെന്നും വനം മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ജില്ലയിലെ പഞ്ചായത്ത് പ്രസിഡണ്ടുമാരെ ഉൾപ്പെടുത്തി പ്രത്യേക പദ്ധതി തയ്യാറാക്കും. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകുമെന്നും പോളിനെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്‌ച ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
തന്റെ രാജി ആവശ്യപ്പെടുന്നത് ഈ വിഷയത്തിലുള്ള പ്രതിപക്ഷത്തിന്റെ ആത്‌മാർഥത ഇല്ലായ്‌മ മൂലമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വയനാട്ടിൽ ഇന്ന് യുഡിഎഫും എൽഡിഎഫും ബിജെപിയും സംയുക്‌തമായി ഹർത്താൽ ആചരിക്കുകയാണ്. ജില്ലയിൽ 17 ദിവസത്തിനിടെ മൂന്ന് പേർ കൊല്ലപ്പെട്ട പശ്‌ചാത്തലത്തിൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര- സംസ്‌ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹർത്താൽ.
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരൻ പുൽപ്പള്ളി പാക്കം വെള്ളച്ചാൽ പോൾ (55) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണത്തിന് കീഴടങ്ങിയത്. ഇന്നലെ രാവിലെ 9.30ന് ചെറിയമല ജങ്ഷനിൽ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. ജോലിക്ക് പോകുന്നതിനിടെ കാട്ടാനയെ കണ്ടു പോൾ ഭയന്നോടുകയായിരുന്നു. പുറകേയെത്തിയ കാട്ടാന നിലത്ത് വീണ പോളിന്റെ നെഞ്ചിൽ ചവിട്ടുകയായിരുന്നു.
പോളിന്റെ വാരിയെല്ലുകൾ ഉൾപ്പടെ തകർന്നിരുന്നു. സമീപത്തു ജോലി ചെയ്‌തിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ പോളിന്റെ നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നു. അവർ ഒച്ചവെച്ച് കാട്ടാനയെ ഓടിച്ചു. ഉടനെ പോളിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അടിയന്തിര ശസ്‌ത്രക്രിയ നടത്തിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നാലെയാണ് മരണം. മാനന്തവാടി പടമല പനച്ചിയിൽ അജീഷിനെ കാട്ടാന വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്ന് ഒരാഴ്‌ചക്ക് ശേഷമാണ് വീണ്ടും ഒരാൾ കൂടി കൊല്ലപ്പെട്ടത്.
Most Read| വ്യാജരേഖകൾ ചമച്ച് തട്ടിപ്പ്; ട്രംപിന് തിരിച്ചടി- 2900 കോടിയിലധികം രൂപ പിഴ