ബെംഗളൂരു: കർണാടകയിൽ രാഷ്‌ട്രീയ കോളിളക്കങ്ങൾ സൃഷ്‌ടിച്ച ഓപ്പറേഷൻ കമല വിവാദത്തിൽ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പക്ക് നേരെ അന്വേഷണത്തിന് അനുമതി നൽകി ഹൈക്കോടതി. അന്വേഷണം സ്‌റ്റേ ചെയ്‌ത 2019 ഫെബ്രുവരിയിലെ മുൻകാല ഉത്തരവ് തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
കർണാടകയിലെ സഖ്യസർക്കാരിനെ ഭരണത്തിൽ നിന്ന് താഴെ ഇറക്കാനായി ജെഡിഎസ് എംഎൽഎയെ കൂറുമാറാനായി അദ്ദേഹത്തിന്റെ മകന് പണവും പദവിയും വാഗ്‌ദാനം ചെയ്‌തുവെന്ന കേസിലാണ് യെദിയൂരപ്പ അന്വേഷണം നേരിടേണ്ടി വരിക. ഗുർമിത്കൽ എംഎൽഎ നാഗന ഗൗഡ കണ്ഡകൂറിനെ കൂറുമാറാനായി അദ്ദേഹത്തിന്റെ മകൻ ശരണ ഗൗഡക്ക് മന്ത്രിപദവിയും 10 കോടി രൂപയും തിരഞ്ഞെടുപ്പ് സഹായവും വാഗ്‌ദാനം ചെയ്‌തുവെന്നാണ് പരാതി. നാഗന ഗൗഡ തന്നെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയത്.
യെദിയൂരപ്പയെ കൂടാതെ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന ബിജെപി എംഎൽഎ ശിവന്ന ഗൗഡ, ഹസൻ എംഎൽഎയായ പ്രീതം ഗൗഡ, യെദ്യൂരപ്പയുടെ ഉപദേശകനായ മുൻ പത്രപ്രവർത്തകൻ മറാംകൽ എന്നിവരും കേസിലെ പ്രതികളാണ്.
Read also: വികസനവും ക്ഷേമവും ചര്‍ച്ച ചെയ്യാൻ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ വെല്ലുവിളി