തിരുവനന്തപുരം: സംസ്‌ഥാനത്തെ ഇരട്ടവോട്ട് വിവരങ്ങള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓപ്പറേഷന്‍ ട്വിൻസ് (www.operationtwins.com) എന്ന വെബ്സൈറ്റിലൂടെയാണ് വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ലഭ്യമാക്കിയ വിവരങ്ങൾ അനുസരിച്ച് 140 മണ്ഡലങ്ങളിലായി 4,34,000 ഇരട്ടവോട്ട് ഉണ്ടെന്നാണ് വ്യക്‌തമാകുന്നത്. നാദാപുരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ ഇരട്ട വോട്ടുള്ളത്. 6171 ഇരട്ട വോട്ടുകളാണ് ഇവിടെ ഉള്ളതായി വെബ്‌സൈറ്റിൽ സൂചിപ്പിച്ചിട്ടുള്ളത്.
കള്ളവോട്ടിനെതിരെ യുഡിഎഫ് ബൂത്ത്തല പ്രവര്‍ത്തകരുടെ സംരംഭം എന്ന ആമുഖത്തോടെയാണ് വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത്. വെബ്സൈറ്റ് സന്ദർശിക്കുന്ന ആര്‍ക്കുവേണമെങ്കിലും അവരുടെ പേരുമായി ഒത്തുനോക്കി ഇരട്ട വോട്ടുണ്ടോയെന്ന് പരിശോധിക്കാം.
ഇരട്ട വോട്ട് വിഷയത്തിൽ താൻ നൽകിയ പരാതിയിൽ നാല് ലക്ഷത്തി മുപ്പത്തിനാലായിരം എന്ന കണക്കാണ് നൽകിയതെന്നും എന്നാൽ കമ്മീഷന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നതാണെന്നും രമേശ് ചെന്നിത്തല നേരത്തെ പ്രതികരിച്ചിരുന്നു. 38,000 ഇരട്ട വോട്ടുകളേ ഉള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത് ശരിയല്ലെന്നും അവര്‍ വേണ്ട രീതിയില്‍ പരിശോധിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
തങ്ങള്‍ നല്‍കിയ പരാതിയിൽ കൃത്യമായ നടപടി എടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് വെബ്സൈറ്റിലൂടെ വിവരങ്ങള്‍ പുറത്തു വിടുന്നതെന്ന് കെപിസിസി വൃത്തങ്ങള്‍ പറഞ്ഞു. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗരേഖക്ക് ഹൈക്കോടതി അംഗീകാരം നൽകുകയായിരുന്നു. ഇരട്ടവോട്ട് തടയാന്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നല്‍കി. ഇരട്ട വോട്ടുള്ളവര്‍ വോട്ട് ചെയ്യാനെത്തുമ്പോള്‍ ഒരു വോട്ട് മാത്രമേ ചെയ്‌തിട്ടുള്ളൂ എന്ന് സത്യവാങ്മൂലം എഴുതി വാങ്ങണം.
സത്യവാങ്മൂലത്തില്‍ വോട്ടറുടെ വിരലടയാളം പതിപ്പിക്കണം. ഇവ ഫോട്ടോയുടെയൊപ്പം ഡിജിറ്റലൈസ് ചെയ്‌ത് സൂക്ഷിക്കണം. വിരലില്‍ തേക്കുന്ന മഷി മായ്‌ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ആവശ്യമെങ്കിൽ കേന്ദ്രസേനയെ വിളിക്കാമെന്നും കോടതി വ്യക്‌തമാക്കി.
Read also: മഞ്ഞും മഴയും വകവെക്കാതെ കർഷകർ; സമരം തട്ടിപ്പെന്ന് സുരേഷ് ഗോപി