തിരുവനന്തപുരം: വിദ്യാർഥി കൺസെഷനുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായം അപക്വമെന്ന് എസ്എഫ്ഐ. വിദ്യാർഥി ബസ് കൺസെഷൻ ആരുടെയും ഔദാര്യമല്ലെന്നും മറിച്ച് അവകാശമാണെന്നും എസ്എഫ്ഐ പ്രസ്‌താവനയിൽ വ്യക്‌തമാക്കി.
നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാർഥികളുടെ അവകാശമാണ് വിദ്യാർഥി ബസ് കൺസഷൻ. അത് വർധിപ്പിക്കുന്നത് ആലോചിക്കുമെന്നും, അതോടൊപ്പം തന്നെ നിലവിലെ കൺസഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാർഹമാണ്; എസ്എഫ്ഐ പറഞ്ഞു.
കൂടാതെ ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ഇടതുപക്ഷ ഗവൺമെന്റിന്റെ വിദ്യാർഥിപക്ഷ സമീപനങ്ങൾക്ക് കോട്ടം തട്ടുന്നതിന് ഇടയാക്കുമെന്നും ഇത്തരത്തിലുള്ള പ്രസ്‌താവനകളും അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയോട് കൂടി ചെയ്യേണ്ടതായിരുന്നു എന്നും പ്രസ്‌താവനയിൽ പറയുന്നു.
അഭിപ്രായം തിരുത്താൻ മന്ത്രി തയ്യാറാകണമെന്നും എസ്എഫ്ഐ സംസ്‌ഥാന പ്രസിഡണ്ട് വിഎ വിനീഷ്, സെക്രട്ടറി അഡ്വ. കെഎം സച്ചിൻ ദേവ് എംഎൽഎ എന്നിവർ പ്രസ്‌താവനയിൽ അറിയിച്ചു.
രണ്ടുരൂപ കണ്‍സെഷന്‍ വിദ്യാര്‍ഥികള്‍ക്ക് തന്നെ നാണക്കേടാണെന്നായിരുന്നു ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പരാമർശം. അഞ്ച് രൂപ കൊടുത്തിട്ട് അവര്‍ ബാക്കി വാങ്ങാറില്ല. കണ്‍സെഷന്‍ കൂട്ടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞിരുന്നു. കണ്‍സഷന്‍ ഉള്‍പ്പടെ വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് ബസുടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട പ്രതികരണത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇപ്പോഴത്തെ രണ്ട് രൂപ ആറ് രൂപയാക്കി ഉയര്‍ത്തണമെന്നാണ് ബസുടമകളുടെ ആവശ്യം.
Most Read: കോൺഗ്രസിനെ തകര്‍ക്കുന്നത് അധികാരത്തോടുള്ള ചിലരുടെ ദുരാര്‍ത്തി; ടി പത്‌മനാഭന്‍