തിരുവനന്തപുരം: വയനാട്ടിൽ രാഹുൽഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ശക്‌തമായ പ്രതിഷേധം. പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങിയതോടെ സഭ നിർത്തിവെച്ചു. മുദ്രാവാക്യം വിളികളുമായി കറുത്ത ഷർട്ട് ധരിച്ചാണ് പ്രതിപക്ഷ എംഎൽഎമാർ സഭയിൽ എത്തിയത്.
ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. എസ്എഫ്ഐ ഗുണ്ടായിസത്തിനെതിരെ പ്രതിഷേധം എന്നായിരുന്നു പ്രതിപക്ഷം അറിയിച്ചത്. പ്ളക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. ചോദ്യോത്തരവേള കഴിഞ്ഞാൽ വിഷയങ്ങൾ ഉന്നയിക്കാമെന്ന് സ്‌പീക്കർ അറിയിച്ചെങ്കിലും പ്രതിഷേധം കടുത്തു. സഭ പ്രക്ഷുബ്‌ധമായതോടെ നടപടികൾ നിർത്തിവെക്കുകയായിരുന്നു.
അതേസമയം, നിയമസഭയിൽ മാദ്ധ്യമങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. മന്ത്രിമാരുടെയും പ്രതിപക്ഷത്തിന്റെയും ഓഫിസുകളിലും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മീഡിയ റൂമിൽ മാത്രമാണ് മാദ്ധ്യമങ്ങൾക്ക് പ്രവേശനം. പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിടാൻ സർക്കാർ തയ്യാറായിട്ടില്ല.
ഷാഫി പറമ്പിൽ, അൻവർ സാദത്ത്, സനീഷ് കുമാർ അടക്കമുള്ള നേതാക്കളാണ് കറുത്ത ഷർട്ടും കറുത്ത മാസ്‌കും ധരിച്ച് സഭയിൽ എത്തിയത്. കൽപ്പറ്റയിലുള്ള രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്ത സംഭവത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുകയും ചെയ്‌തു. കോൺഗ്രസ് എംഎൽഎ ടി സിദ്ദിഖാണ് നോട്ടീസ് നൽകിയത്.
Most Read: പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞു