കാസർഗോഡ്: പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ പത്തംഗ സംഘമെന്ന് പോലീസ്. കൊലക്ക് പിന്നിൽ പൈവളിഗയിലെ സംഘം ആണെന്നും കണ്ടെത്തിയിട്ടുണ്ട്. റയീസ്, നൂർഷ, ഷാഫി എന്നിവരാണ് കൊലക്ക് നേതൃത്വം നൽകിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടാണ് കൊലക്ക് പിന്നില്ലെന്നും പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്.
കുമ്പള മുഗുവിലെ അബൂബക്കർ സിദ്ദിഖിനെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. അവശനിലയിലായ സിദ്ദിഖിനെ കഴിഞ്ഞ ദിവസം രാത്രിയോടെ ബന്ദിയോടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് സംഘം കടന്നുകളയുകയായിരുന്നു. എന്നാൽ, അപ്പോഴേക്ക് സിദ്ദിഖിന്റെ മരണം സംഭവിച്ചിരുന്നു.
സിദ്ദിഖിന്റെ മൃതദേഹത്തിൽ പരിക്കുകളുണ്ട്. കാൽപാദത്തിന് അടിയിൽ നീലിച്ച പാടുകൾ ഉണ്ടെന്നും പോലീസ് പറഞ്ഞു. രണ്ട് ദിവസം മുമ്പ് സിദ്ദിഖിന്റെ സഹോദരൻ അൻവർ, ബന്ധു അൻസാർ എന്നിവരെ ഒരു സംഘം തട്ടിക്കൊണ്ട് പോയിരുന്നു. ഇവരെ ഉപയോഗിച്ചാണ് സിദ്ദിഖിനെ വിളിച്ചുവരുത്തിയത്. അൻവറും അൻസാറും ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
Most Read: ക്രൈം നന്ദകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും