തിരുവനന്തപുരം: ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതിപക്ഷം സര്‍ക്കാരിനെതിരെ രാഷ്‌ട്രീയം കളിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണൻ. യുഎഇ കോണ്‍സുലേറ്റുമായി റമദാന്‍ കാലത്ത് നടത്തിയ ഇടപാടുകള്‍ വഖഫ് ബോര്‍ഡ് ചുമതലയുള്ള മന്ത്രിയെന്ന നിലയിലാണ്, അത് എങ്ങനെയാണ് ക്രിമിനല്‍ കുറ്റമാകുന്നതെന്ന് കോടിയേരി പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ചോദിക്കുന്നു.
‘അവഹേളനം ഖുര്‍ആനോടോ’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനം കെ.ടി.ജലീലിന് പാര്‍ട്ടി നിരുപാധികം പിന്തുണ പ്രഖ്യാപിച്ചതിന്റെ തെളിവായാണ് വിലയിരുത്തുന്നത്. ബിജെപിയേയും കോണ്‍ഗ്രസിനെയും ഒരുപോലെ വിമര്‍ശിക്കുന്ന ലേഖനത്തില്‍ കേരളത്തില്‍ നടക്കുന്ന സമരങ്ങളെയും കോടിയേരി ശക്തമായ ഭാഷയില്‍ എതിര്‍ക്കുന്നു. സമരഭാസമാണ് കേരളത്തില്‍ നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
പ്രതിപക്ഷ-മാദ്ധ്യമ ഇളകിയാട്ടമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ജലീല്‍ രാജിവെക്കേണ്ട സാഹചര്യങ്ങളൊന്നും നിലവിലില്ല എന്ന പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാട് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ് കോടിയേരി ലേഖനത്തിലൂടെ.
Read More: കെ ടി ജലീലിനെ ചോദ്യം ചെയ്‌ത് വിട്ടയച്ചു