തിരുവനന്തപുരം: ഡിഎ കുടിശികയടക്കം ആവശ്യപ്പെട്ടു പ്രതിപക്ഷ സംഘടനയിലെ സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും. യുഡിഎഫ് അനുകൂല സർവീസ് സംഘടനകളും ബിജെപി അനുകൂല സംഘടന ഫെറ്റോയും ഉൾപ്പെടെയുള്ളവരാണ് പണിമുടക്കുന്നത്. സമരത്തെ നേരിടാൻ ഓഫീസുകളിൽ ഹാജരാകാത്തവർക്ക് സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
അടിയന്തിര ഘട്ടത്തിലല്ലാതെ ആർക്കും അവധി അനുവദിക്കരുതെന്നാണ് സർക്കാർ ഉത്തരവ്. യുഡിഎഫ് സംഘടനകളുടെ നേതൃത്വത്തിൽ ഉച്ചക്ക് 12 മണിക്ക് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്ന് സമരസമിതി ചെയർമാൻ ചവറ ജയകുമാർ അറിയിച്ചു. സെക്രട്ടറിയേറ്റ് മുതൽ എല്ലാ ഓഫീസുകളിലും പണിമുടക്കുണ്ട്. മറ്റു ജില്ലകളിൽ കളക്‌ട്രേറ്റുകളിലേക്കും താലൂക്ക് ഓഫീസുകളിലേക്കും മാർച്ച് നടത്തും. സർവകലാശാലകൾ ഉൾപ്പടെ എല്ലാ ഓഫീസുകൾക്ക് മുന്നിലും ധർണ നടത്തും.
പണിമുടക്ക് ദിവസത്തെ ശമ്പളം അടുത്ത മാസത്തെ ശമ്പളത്തിൽ നിന്ന് കുറക്കുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യും. അനുമതിയില്ലാതെ ഹാജരാകാത്ത താൽക്കാലിക ജീവനക്കാരെ സർവീസിൽ നിന്ന് നീക്കം ചെയ്യുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. പണിമുടക്ക് ദിവസത്തെ ജീവനക്കാരുടെ എണ്ണം അടക്കം അതാത് വകുപ്പ് മേധാവികൾ റിപ്പോർട് നൽകണമെന്നും അവശ്യ സേവനങ്ങൾ തടസപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.
ആറ് ഗഡു ഡിഎ അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്‌ഥാപിക്കുക, ശമ്പള പരിഷ്‌ക്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ചു സ്‌റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്‌ഥാപിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക, 12ആം ശമ്പള കമ്മീഷനെ നിയമിക്കുക, സെക്രട്ടറിയേറ്റ് സർവീസ് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് 24ന് പ്രതിപക്ഷ സംഘടനയിലെ സർക്കാർ ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചത്.
Most Read| മഹാരാജാസ് കോളേജ് ഇന്ന് തുറക്കും; വൈകിട്ട് ആറിന് ശേഷം പ്രവേശനമില്ല