പാറ്റ്ന: ബിഹാര്‍ തിരഞ്ഞെടുപ്പ് അന്തിമ ഫലം വരാനിരിക്കെ അസദുദ്ദീന്‍ ഒവൈസിയുടെ ഇടപെടല്‍ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചതായി വ്യാപക ആക്ഷേപങ്ങള്‍. ഒവൈസിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം മഹാസഖ്യത്തിന്റെ കടയ്‌ക്കൽ കത്തിവെച്ച നയമാണെന്ന് കോണ്‍ഗ്രസ് അടക്കം ചൂണ്ടിക്കാണിക്കുന്നു.
ഒവൈസിയുടെ ആള്‍ ഇന്ത്യ മജ്‌ലിസ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ എന്ന പാര്‍ട്ടി സീമാഞ്ചല്‍ മേഖലയില്‍ വന്‍ തോതില്‍ ന്യൂനപക്ഷ വോട്ടുകള്‍ പിളര്‍ത്തുകയും അത് മൂലം ബിജെപിക്ക് ഗുണകരമാവുന്ന തരത്തില്‍ കാര്യങ്ങള്‍ എത്തുകയും ചെയ്‌തെന്നാണ് ആരോപണം.
കിഷന്‍ഗഞ്ച്, പൂര്‍ണിയ, കതിഹാര്‍, അരാരിയ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന മേഖലയിലാണ് ഒവൈസി വോട്ട് പിടിച്ചത്. ബിഹാറിലെ പരമ്പരാഗത മുസ്‌ലിം ഭൂരിപക്ഷമുള്ള ഈ മേഖല ആര്‍ജെഡി, കോണ്‍ഗ്രസ് എന്നിവരെയാണ് പിന്തുണച്ചിരുന്നത്. ബിഎസ്‌പി, ആർഎൽഎസ്‌പി എന്നിവരെ ഉള്‍പ്പെടുത്തി മുന്നണി രൂപീകരിച്ചാണ് ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎം 233 സീറ്റുകളില്‍ ഇവര്‍ മല്‍സരിച്ചത്.
നേരത്തെ തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് ബിഹാര്‍ അദ്ധ്യക്ഷന്‍ മദന്‍ മോഹന്‍ ഒവൈസിയുടെ പാര്‍ട്ടിയെ ബിജെപിയുടെ ‘ബി ടീം‘ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇത് ഏറെക്കുറെ ശരിവെക്കുന്നതാണ് നിലവിലെ സാഹചര്യമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്‌ജന്‍ ചൗധരി പറയുന്നു.
മഹാസഖ്യത്തിന്റെ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയുടെ സഖ്യകക്ഷിയെ പോലെയാണ് ഒവൈസിയുടെ പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്ന് അദ്ദേഹം ആരോപിച്ചു. മതേതര കക്ഷികള്‍ ഇത്തരം നീക്കങ്ങള്‍ മുന്‍കൂട്ടി കാണണമെന്നും, കരുതല്‍ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഹാറില്‍ വലിയ തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടാക്കാന്‍ എഐഎംഐഎമ്മിന് കഴിഞ്ഞിട്ടുണ്ടെന്ന് തന്നെയാണ് പൊതുവിലുള്ള വിലയിരുത്തല്‍. മുസ്‌ലിം ആധിപത്യമുള്ള പ്രദേശങ്ങളിലായി 14 സ്‌ഥാനാര്‍ത്ഥികളെയാണ് എഐഎംഐഎം മല്‍സരിപ്പിച്ചത്.
ഇത് കോണ്‍ഗ്രസിനും, ആര്‍ജെഡിക്കും ലഭിക്കേണ്ട വോട്ടുകളെ പല വഴിക്ക് തിരിക്കുകയും ബിജെപിയുടെ എന്‍ഡിഎ മുന്നണിക്കും, ജെഡിയുവിനും ഗുണം ചെയ്‌തുവെന്നുമാണ് ഫലങ്ങള്‍ നല്‍കുന്ന സൂചന. അന്തിമ ഫലങ്ങള്‍ പുറത്തു വരുന്നതോടെ നിലവില്‍ എഐഎംഐഎം ലീഡ് ചെയ്യുന്ന അഞ്ചിടങ്ങളില്‍ അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞാല്‍ നിര്‍ണായകമാകും.
Read Also: 119 സീറ്റുകളിൽ ജയിച്ചു; റിട്ടേണിങ് ഓഫീസർമാർക്കെതിരെ ആരോപണവുമായി ആർജെഡി