തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഇടപെട്ട് വനിതാ കമ്മീഷൻ. വിഷയത്തിൽ പോലീസ് മേധാവിയോട് റിപ്പോർട് ആവശ്യപ്പെട്ടതായും റിപ്പോർട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.
വനിതാ കമ്മീഷൻ അധ്യക്ഷയായി ചുമതലയേൽക്കുന്നതിന് മുൻപ് അനുപമ തന്നെ വിളിച്ചിരുന്നുവെന്ന് സതീദേവി പറഞ്ഞു. കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട് അനുപമക്ക് അന്ന് വ്യക്‌തത ഉണ്ടായിരുന്നില്ല. ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറിയത് നടപടികൾ പാലിച്ചാണെന്നും അനുപമ പറഞ്ഞിരുന്നു. വനിതാ കമ്മിഷൻ അധ്യക്ഷയായി ചുമതലയേറ്റതിന് ശേഷമാണ് ഔദ്യോഗികമായി പരാതി ലഭിക്കുന്നതെന്നും അതിനാലാണ് ഇപ്പോൾ നടപടി എടുക്കുന്നതെന്നും പി സതീദേവി വ്യക്‌തമാക്കി.
അതേസമയം, കുഞ്ഞിനെ തിരിച്ചുകിട്ടാനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് അനുപമ പറഞ്ഞു. നിരന്തരം പരാതി നൽകിയിട്ടും നിരുത്തരവാദിത്തപരമായാണ് പോലീസ് ഇടപെട്ടത്. പോലീസ് അന്വേഷണത്തിൽ വിശ്വാസം നഷ്‌ടപ്പെട്ടെന്നും അനുപമ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കുടുംബ കോടതിയിൽ അപേക്ഷ നൽകി ഡിഎൻഎ പരിശോധന നടത്തിയാലും കുഞ്ഞിനെ വിട്ടുകിട്ടണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. വഞ്ചിയൂർ കുടുംബ കോടതിയിലെ നടപടികളിൽ കക്ഷി ചേരാൻ തന്നെയാണ് തീരുമാനം. ദത്തുനടപടികൾ റദ്ദാക്കാൻ അപേക്ഷ നൽകുമെന്നും അനുപമ വ്യക്‌തമാക്കി.
Read also: സിപിഐക്ക് നട്ടെല്ല് നഷ്‌ടമായി; കെ സുധാകരന്‍ എംപി