ന്യൂഡെൽഹി: ചാണകം പ്രധാന ചേരുവയാക്കി ഖാദി വകുപ്പ് വികസിപ്പിച്ചെടുത്ത പെയിന്റ് ഇന്ന് പുറത്തിറക്കും. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയാണ് ‘ഖാദി പ്രകൃതിക് പെയിന്റ്‘ എന്ന് പേരിട്ടിരിക്കുന്ന പെയിന്റ് പുറത്തിറക്കുക. പൂപ്പലിനെയും ബാക്‌ടീരിയയേയും പ്രതിരോധിക്കുന്നതും മണമില്ലാത്തതുമായ പെയിന്റാണിതെന്നും ബിഐഎസ് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ഗഡ്‌കരിയുടെ ഓഫീസ് പ്രസ്‌താവനയിലൂടെ അറിയിച്ചു. മറ്റു പെയിന്റുകളെ അപേക്ഷിച്ച് ചാണകത്തിൽ നിന്നുള്ള പെയിന്റിന് വിലക്കുറവുമുണ്ടാകും.
2020 മാർച്ചിലാണ് ഇത്തരമൊരു പദ്ധതി കെവിഐസി മുന്നോട്ട് വെച്ചത്. പിന്നീട് ജയ്‌പൂരിലെ കെവിഐസി യൂണിറ്റായ കുമരപ്പ നാഷണൽ ഹാൻഡ്‌മെയ്‌ഡ് പേപ്പർ ഇൻസ്‌റ്റിറ്റ്യൂട്ടാണ് പെയിന്റ് വികസിപ്പിച്ചെടുത്തത്. ലെഡ്, മെർക്കുറി, ക്രോമിയം, ആഴ്‌സെനിക്, കാഡ്‌മിയം തുടങ്ങിയ ഘനലോഹങ്ങളുടെ സാന്നിധ്യം ചാണകത്തിൽ നിന്നും വികസിപ്പിച്ചെടുത്ത പെയിന്റിൽ ഇല്ലെന്ന് കെവിഐസി പറഞ്ഞു.
പെയിന്റ് വികസിപ്പിച്ചെടുക്കുന്നതിലൂടെ പശു വളർത്തുന്നവർക്കും ഗോശാല ഉടമകൾക്കും 30,000 രൂപ അധിക വാർഷിക വരുമാനമുണ്ടാക്കാമെന്നും പ്രസ്‌താവനയിൽ പറയുന്നു.
Read also: എസ്എന്‍സി ലാവ്‌ലിൻ കേസ്; ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും