ന്യൂഡെല്‍ഹി : എസ്എന്‍സി ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ 8ആം തീയതി കേസ് പരിഗണിക്കുമെന്ന് കോടതി വ്യക്‌തമാക്കിയിരുന്നെങ്കിലും, സമയം കഴിഞ്ഞതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. ജസ്‌റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്.
സിബിഐയുടെ ആവശ്യപ്രകാരം ഇതിനോടകം തന്നെ കേസ് 4 തവണ മാറ്റി വച്ചിരുന്നു. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ്‌ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്‌തുകൊണ്ടാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. ഒപ്പം തന്നെ കേസില്‍ വിചാരണ തുടര്‍ന്നും നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കസ്‌തൂരിരങ്ക അയ്യര്‍, ആര്‍ ശിവദാസന്‍, കെജി രാജശേഖരന്‍ എന്നിവരും സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.
രണ്ട് കോടതികള്‍ സമാന വിധി പുറപ്പെടുവിച്ച കേസില്‍ ശക്‌തമായ വാദങ്ങളുമായി എത്തണമെന്നാണ് സുപ്രീംകോടതി സിബിഐയോട് വ്യക്‌തമാക്കിയത്. കൂടാതെ സിബിഐക്ക് പറയാനുള്ള വാദങ്ങളെല്ലാം കോടതിയില്‍ കുറിപ്പായി സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് ഇന്ന് പരിഗണിക്കുന്ന സാഹചര്യത്തില്‍ ഇതുവരെയും സിബിഐ കോടതി ആവശ്യപ്പെട്ട മിക്ക രേഖകളും ഹാജരാക്കിയിട്ടില്ല.
Read also : സുരക്ഷാവേലിക്ക് സമീപം സുരക്ഷയില്ല; അതിരപ്പിള്ളിയില്‍ ആക്ഷേപവുമായി പ്രദേശവാസികള്‍