കറാച്ചി: അഫ്ഗാന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പിന്തുണച്ച് പാകിസ്‌ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ റമീസ് രാജ. വനിതാ താരങ്ങളെ വീണ്ടും കളിക്കളത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ താലിബാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് റമീസ് അറിയിച്ചു. താലിബാന്‍ അധികാരം പിടിച്ചെടുത്തതോടെ ക്രിക്കറ്റ് അടക്കമുള്ള എല്ലാ വനിതാ കായിക മൽസരങ്ങളും നിരോധിച്ചിരുന്നു.
അതേസമയം ഐസിസിയുടെ ചട്ടമനുസരിച്ച് ടെസ്‌റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും നിര്‍ബന്ധമായും ഒരു വനിതാ ക്രിക്കറ്റ് ടീം ഉണ്ടായിരിക്കണം. എന്നാല്‍ അഫ്ഗാന്‍ ഇക്കാര്യം പാലിക്കാത്തത് കൊണ്ട് പുരുഷ ക്രിക്കറ്റ് ടീമിനും വിലക്ക് ഏൽക്കാൻ സാധ്യതയുണ്ട്. അഫ്ഗാന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഗൗരവമായാണ് ഈ വിഷയത്തെ നോക്കിക്കാണുന്നത്.
“മറ്റെല്ലാവരേയും പോലെ ഞങ്ങള്‍ അവര്‍ക്ക് സമയം നല്‍കുകയാണ്. വിഷമം നിറഞ്ഞ അവസ്‌ഥയിലൂടെയാണ് അവരിപ്പോള്‍ കടന്നു പോകുന്നത് എന്ന വസ്‌തുത അറിവുള്ളതാണ്. ഇപ്പോള്‍ ഇതിനുള്ള ഉത്തരം നല്‍കാന്‍ അവര്‍ക്ക് സാധിച്ചെന്ന് വരില്ല. അഫ്ഗാന് മേല്‍ നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തും. ഐസിസിയുമായി അവര്‍ ഈ വിഷയം എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്ന് തീരുമാനിക്കാന്‍ ആറ് മാസം സമയം നല്‍കിയിട്ടുണ്ട്”- റമീസ് പറഞ്ഞു.
നേരത്തെ, താലിബാന്റെ വനിതാ താരങ്ങളോടുള്ള പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം അഫ്ഗാനുമായുള്ള പരമ്പര റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ക്രിക്കറ്റ് ലോകത്ത് നിന്നും വ്യാപകമായ വിമര്‍ശനങ്ങളായിരുന്നു താലിബാൻ നേരിട്ടത്.
Read also: പോളണ്ടിൽ ജോലി വാഗ്‌ദാനം ചെയ്‌ത് കോടികളുടെ തട്ടിപ്പ്; 2 പേർ പിടിയിൽ