ഇസ്‌ലാമാബാദ്: ഒരു പ്രധാനമന്ത്രിക്കും ഭരണകാലാവധി പൂർത്തിയാക്കാൻ സാധിക്കാത്ത പാകിസ്‌ഥാനിലെ പ്രധാനമന്ത്രിയെ ഇന്നറിയാം എന്നാണ് പ്രതീക്ഷ. അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ പുറത്തായ ഇമ്രാൻ ഖാന്റെ സ്‌ഥാനത്തേക്ക് ഷെഹബാസ് ഷരീഫ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടും എന്നാണ് സൂചന.
18 ഓഗസ്‌റ്റ് 2018 മുതൽ 3 വർഷവും 8മാസവും അധികാരത്തിൽ തുടർന്ന പാകിസ്‌ഥാൻ ക്രിക്കറ്റ് ടീമിലെ ഓൾറൗണ്ടറായിരുന്ന ഇമ്രാൻ ഖാൻ അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയായാണ് ചരിത്രത്തിൽ ഇടം നേടുന്നത്. ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം 1996 ലാണ് പാകിസ്‌ഥാൻ തഹ്‌രീകെ ഇൻസാഫ് പാർട്ടി രൂപീകരിച്ചുകൊണ്ട് ഇമ്രാൻ രാഷ്‌ട്രീയത്തിലേക്ക് കടന്നത്.
പകരമെത്തുമെന്ന് പ്രതീക്ഷിക്കുന്ന പാകിസ്‌ഥാൻ മുസ്‌ലിംലീഗ് നവാസ് വിഭാഗത്തിന്റെ അധ്യക്ഷനും മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനുമായ ഷെഹബാസ് ഷരീഫിനെ ഇന്നലെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം പ്രധാനമന്ത്രി പദത്തിലേക്ക് നാമനിർദ്ദേശം ചെയ്‌തിട്ടുണ്ട്. ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐയുടെ 65കാരനായ മുൻ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി എതിരാളിയായി എത്തുന്നുണ്ടെങ്കിലും വിജയസാധ്യത തീരെയില്ല എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
ഷെഹബാസ് ഷരീഫ് പ്രധാനമന്ത്രിയായാൽ ഉടൻ തന്നെ ദേശീയ അസംബിളിയിൽ നിന്ന് മുഴുവൻ എംപിമാരെയും രാജിവയ്‌പിക്കാനാണ് ഇമ്രാൻ ഖാന്റെ നീക്കം. നഗരങ്ങളെ സ്‌തംഭിപ്പിച്ചുകൊണ്ടു പ്രക്ഷോഭത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇമ്രാൻ ഖാൻ അനുകൂലികളുടെ നേതാക്കൾ പിടിഐ പാർട്ടി യോഗത്തിൽ ഉന്നയിച്ച ആവശ്യം ഇതെന്നാണ് വാർത്തകൾ പറയുന്നത്.
ഇസ്‌ലാമാബാദ്, പെഷാവർ, കറാച്ചി, ലാഹോർ അടക്കമുള്ള പന്ത്രണ്ട് സുപ്രധാന നഗരങ്ങളെ കേന്ദ്രമാക്കി പ്രക്ഷോഭം നയിക്കുന്ന ഇമ്രാൻ അനുകൂലികൾ അമേരിക്കയെയും പാകിസ്‌ഥാൻ സുപ്രീംകോടതിയെയും കുറ്റപ്പെടുത്തിയാണ് മുദ്രാവാഖ്യങ്ങൾ മുഴക്കുന്നത്. സ്‌ത്രീകളും കുട്ടികളുമടക്കം ലക്ഷക്കണക്കിന് പേരാണ് രാത്രി തെരുവിലിറങ്ങിയത്.
ഞായറാഴ്‌ച പുലർച്ചെ 12.40നാണ് പ്രധാനമന്ത്രി ഇമ്രാൻഖാനെ അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ പുറത്താക്കിയിരുന്നത്. അവിശ്വാസപ്രമേയം അവതരിപ്പിച്ചതും ഇമ്രാനെ പുറത്താക്കിയ നടപടികൾക്ക് നേതൃത്വം നൽകിയതും ഷെഹബാസായിരുന്നു.
സംയുക്‌ത പ്രതിപക്ഷത്തിന് സഭയിൽ 199 പേരുടെ പിന്തുണയുണ്ടെങ്കിലും ഇന്നലെ 174 വോട്ടിനാണ് ഇമ്രാനെ പുറത്താക്കിയത്. 342 അംഗ സഭയിൽ 172 വോട്ടാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. ഷെഹബാസ് ഷരീഫ് 200ന് മുകളിൽ നേടി അധികാരത്തിൽ എത്തുമെന്നാണ് വിലയിരുത്തൽ.
Most Read: മാംസം വിളമ്പി; ജെഎൻയു ക്യാംപസിൽ ആക്രമണം അഴിച്ചുവിട്ട് എബിവിപി