ദുബായ്: ആഭ്യന്തര പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാൻ പാകിസ്‌ഥാനുമേൽ ഇന്ത്യ മിന്നലാക്രമണം നടത്താൻ തയ്യാറെടുക്കുന്നുവെന്ന ആരോപണവുമായി പാക് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി. യുഎഇ നേതൃത്വവുമായി ചർച്ച നടത്തിയതിന് പിന്നാലെ ആയിരുന്നു ഖുറേഷിയുടെ വാർത്താ സമ്മേളനം.
ഇന്ത്യയുടെ നീക്കങ്ങൾ പാക് രഹസ്യാന്വേഷണ ഏജൻസികൾ കണ്ടുപിടിച്ചുവെന്നാണ് ഖുറേഷിയുടെ അവകാശവാദം. സുപ്രധാന നീക്കങ്ങൾ നടക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.
പാകിസ്‌ഥാനെതിരെ മിന്നലാക്രമണം നടത്താൻ ഇന്ത്യ തയ്യാറെടുക്കുകയാണ്. സുപ്രധാന പങ്കാളികളെന്ന് ഇന്ത്യ കരുതുന്ന രാജ്യങ്ങളുടെ അനുമതി നേടിയെടുക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ഖുറേഷി ആരോപിച്ചു.
കർഷക സമരം അടക്കമുള്ള ഗുരുതര ആഭ്യന്തര പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും ഭിന്നതകൾ മറന്ന് ഐക്യം ഊട്ടിയുറപ്പിക്കാനും പാകിസ്‌ഥാനെതിരായ മിന്നലാക്രമണത്തിലൂടെ കഴിയുമെന്നാണ് ഇന്ത്യ കണക്കു കൂട്ടുന്നതെന്നും ഖുറേഷി ആരോപിച്ചു.
അതിനിടെ ഇന്ത്യയുടെ ഭാഗത്തുനിന്ന് മിന്നലാക്രമണം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പാക് സൈന്യം അതീവ ജാഗ്രത പാലിക്കുകയാണെന്ന് പാകിസ്‌ഥാനിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നശേഷം പാകിസ്‌ഥാനിലെ ഭീകര ക്യാമ്പുകൾ ലക്ഷ്യമാക്കി ഇന്ത്യൻ സൈന്യം രണ്ടു തവണ മിന്നലാക്രമണം നടത്തിയിരുന്നു.
ഉറി ഭീകരാക്രമണത്തിന് പിന്നാലെ 2016 സെപ്റ്റംബർ 29നാണ് ഇന്ത്യ ആദ്യ മിന്നലാക്രമണം നടത്തിയത്. 2019 ഫെബ്രുവരിയിൽ നടന്ന പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ആയിരുന്നു രണ്ടാമത്തെ മിന്നലാക്രമണം. ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ക്യാമ്പുകൾ ലക്ഷ്യമിട്ടാണ് ഇന്ത്യൻ വ്യോമസേന മിന്നലാക്രമണങ്ങൾ നടത്തിയത്.
Read Also: ഡെൽഹിയിലെ സ്‌ഥിതി മോശമാവുകയാണെങ്കിൽ ഉത്തരവാദി കെജ്‌രിവാൾ; പരാതിയുമായി ബിജെപി