പാലക്കാട്: കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ ബെമൽ വിൽക്കുന്നതിനെതിരെ തൊഴിലാളികൾ നടത്തുന്ന അനിശ്‌ചിതകാല സമരം ശനിയാഴ്‌ച 300 ദിവസം പൂർത്തിയാക്കി. ജനുവരി ആറ് മുതലാണ് തൊഴിലാളികൾ കമ്പനിക്ക് മുന്നിൽ സമരം ആരംഭിച്ചത്. അഞ്ച് പതിറ്റാണ്ടായി ലാഭത്തിൽ പ്രവർത്തിക്കുന്ന ബെമൽ വിൽക്കാനുള്ള നടപടി പുരോഗമിക്കുമ്പോഴും കഴിഞ്ഞ സാമ്പത്തിക വർഷം 94 കോടി രൂപ കമ്പനി ലാഭം നേടിയിരുന്നു.
ബെമലിന്റെ കാര്യക്ഷമത വർധിപ്പിക്കാനെന്ന പേരിലാണ് കേന്ദ്ര സർക്കാർ തുച്ഛവിലക്ക് കമ്പനി കോർപ്പറേറ്റുകൾക്ക് കൈമാറാൻ ഒരുങ്ങുന്നത്. ടെൻഡറിൽ പങ്കെടുത്ത പല കമ്പനികളും റിയൽ എസ്‌റ്റേറ്റ്, സിവിൽ കൺസ്ട്രക്‌ഷൻ കമ്പനികളാണ്. ഇതിലൂടെ ഭൂമി കച്ചവടമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തൊഴിലാളികൾ ആരോപിക്കുന്നു.
ബെംഗളൂരു ,മൈസൂരു എന്നിവിടങ്ങളിലെ കണ്ണായ ഭൂമി കോർപ്പറേറ്റുകളുടെ കൈയിലെത്തിക്കാൻ വേണ്ടിയാണ് ഈ സ്വകാര്യവൽക്കരണം നടപ്പാക്കുന്നതെന്നും തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നു. 50,000 കോടി രൂപയുടെ ആസ്‌തിയുള്ള ബെമൽ ഏറ്റെടുക്കുന്ന കമ്പനിക്ക് പതിനായിരക്കണക്കിന് കോടിയാണ് ലാഭമായി ലഭിക്കുക. ഈ സാഹചര്യത്തിൽ സമരം ഇനിയും ശക്‌തമാക്കാനാണ് തൊഴിലാളികളുടെ തീരുമാനം.
Read Also: ഗവേഷക വിദ്യാർഥിനിയുടെ പരാതി; പരിശോധിക്കാൻ നാലംഗ സമിതി