പാലക്കാട്: ജില്ലയിൽ മഴ വീണ്ടും ശക്‌തിപ്പെട്ടു. അട്ടപ്പാടി, നെല്ലിയാമ്പതി മേഖലകളിലാണ് മഴ ശക്‌തിയാർജിച്ചത്. കനത്ത മഴയിൽ ഷോളയൂരിലെ ഒരു വീട് പൂർണമായി തകർന്നു. ഒരു വീടിന് ഭാഗികമായി കേടുപാടും പറ്റിയിട്ടുണ്ട്. തെക്കേ കടമ്പാറ സ്വദേശി പഴനിസ്വാമി, ചുണ്ടക്കുളം സ്വദേശി ചെല്ലി രംഗസ്വാമി എന്നിവരുടെ വീടുകളാണ് തകർന്നത്. അതേസമയം, ജില്ലയിലെ എട്ട് ഡാമുകളിൽ ആറെണ്ണവും തുറന്നിട്ടുണ്ട്.
നീരൊഴുക്ക് കൂടിയതിനാൽ മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ 25 സെന്റീമീറ്ററാക്കി ഉയർത്തിയിട്ടുണ്ട്. ഭാരതപ്പുഴയിലേക്കാണ് വെള്ളം ഒഴുക്കി വിടുന്നത്. അതേസമയം വടക്കൻ കേരളത്തിലെ മറ്റ് ജില്ലകളിൽ കാര്യമായ മഴയില്ല. കാസർഗോഡ് ജില്ലയിൽ വിവിധയിടങ്ങളിലായി ഒറ്റപ്പെട്ട മഴ ഉണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ മഴ ഇല്ല. കണ്ണൂരിലും മഴ വിട്ട് നിൽക്കുകയാണ്.
അതേസമയം, മലപ്പുറത്ത് മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് 11 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന ക്യാമ്പിലേക്കാണ് മാറ്റിയത്. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ സൈന്യം, ദുരന്തനിവാരണ പ്രതികരണ സേന എന്നിവയുടെ സംഘങ്ങൾ വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ എത്തിയിട്ടുണ്ട്.
Most Read: പേപ്പാറ ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും; ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം