പാലക്കാട്: ജില്ലയിൽ ഒന്നാംവിള കൊയ്‌ത്ത് കഴിഞ്ഞ പ്രദേശങ്ങളിൽനിന്ന് സപ്ളൈകോ ഇതുവരെ സംഭരിച്ചത് 1,27,355 മെട്രിക് ടൺ നെല്ല്. നിലവിൽ 95 ശതമാനത്തോളം നെല്ല് സംഭരണവും പൂർത്തിയായിട്ടുണ്ട്. ഏറ്റവും കൂടുതൽ നെല്ല് സംഭരിച്ചത് ചിറ്റൂർ താലൂക്കിൽ നിന്നാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
50,087 മെട്രിക് ടൺ നെല്ലാണ് ചിറ്റൂരിൽ നിന്ന് വാങ്ങിയത്. ആലത്തൂർ താലൂക്കിൽ 43,404, പാലക്കാട് 30,123, ഒറ്റപ്പാലം 1,970, പട്ടാമ്പി 1,762, മണ്ണാർക്കാട് 6.39 ടണ്ണും നെല്ലാണ് സംഭരിച്ചത്. ഇതുവരെ 41,719 കർഷകർക്ക് നെല്ലിന്റെ തുകയായി 327.08 കോടി രൂപ വിതരണം ചെയ്‌തതായി പാഡി മാർക്കറ്റിങ് ഓഫിസർ സി മുകുന്ദ കുമാർ അറിയിച്ചു.
കോങ്ങാട്, പട്ടഞ്ചേരി, കൊഴിഞ്ഞാമ്പാറ, നെല്ലായ, എലപ്പുള്ളി പഞ്ചായത്തുകളിലാണ് സംഭരണം ഇനിയും പൂർത്തിയാകാനുള്ളത്. വൈകാതെ ഈ പ്രദേശങ്ങളിൽ നിന്നുള്ള നെല്ല് സംഭരണവും പൂർത്തിയാകും. ആകെ 62,865 കർഷകരാണ് സപ്ളൈകോയിൽ രജിസ്‌റ്റർ ചെയ്‌തത്.
Read Also: നിയമസഭാ കയ്യാങ്കളി കേസ്; പ്രതികളുടെ റിവ്യൂ ഹരജി ഇന്ന് ഹൈക്കോടതിയിൽ