പാലക്കാട് : ജില്ലയിലെ മണ്ണുത്തി-വടക്കാഞ്ചേരി ആറുവരി പാതയിലെ വടക്കാഞ്ചേരി മേൽപ്പാലം പൊളിച്ചു. ഒരുമാസം മുൻപാണ് ഇത് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. വാഹനങ്ങൾ പോകുമ്പോൾ കുലുക്കം അനുഭവപ്പെട്ടതോടെയാണ് പാലത്തിന് മുകളിലെ ടാറിങ് നീക്കി പാലത്തിന്റെ ഭാഗങ്ങൾ പൊളിച്ച് വീണ്ടും കോൺക്രീറ്റ് ചെയ്‌തത്. ചിലഭാഗത്തെ തൂണുകൾക്ക് വിള്ളൽ കണ്ടതും അടച്ചു. നിർമാണ തകരാറിനെ തുടർന്ന് ആറുവരി പാതയിലെ മൂന്നാമത്തെ പാലമാണ് ഇപ്പോൾ പൊളിച്ചത്. നിർമാണ സമയത്ത് പാലത്തിന്റെ ഭാഗങ്ങൾ തകർന്നു വീണത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
ഹോട്ടൽ ഡയാന മുതൽ റോയൽ ജംഗ്ഷൻ വരെയുള്ള 420 മീറ്റർ നീളത്തിൽ നിർമിച്ച പാലവും മേൽപാതയും സുരക്ഷിതമല്ലെന്ന ആരോപണവും നിലവിൽ ശക്‌തമാണ്. ഗതാഗത്തിന് തുറന്നു കൊടുത്തിരുന്നെങ്കിലും പാലത്തിലെ നടപ്പാതയുടെ നിർമാണം പൂർത്തിയായിരുന്നില്ല. ഒപ്പം തന്നെ സംരക്ഷണ ഭിത്തി പല ഭാഗത്തും തകർന്നു കിടക്കുന്നതും, യാതൊരു വിധ സംരക്ഷണ സംവിധാനങ്ങൾ ഇല്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കുന്നുണ്ട്.
പാലം തുറന്നു കൊടുത്തതോടെ തങ്കം ജംഗ്ഷനിലും റോയൽ ജംഗ്ഷനിലുമുള്ള ഗതാഗത തടസങ്ങൾ പൂർണമായും നീങ്ങിയിരുന്നു. എന്നാൽ പാലത്തിന്റെ തകരാർ മൂലം തുടർന്ന് 4 തവണ പാലം അടച്ചിരുന്നു. ഇപ്പോൾ സർവീസ് റോഡിലൂടെയാണ് പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ പോകുന്നത്. ദേശീയപാത അതോറിറ്റി പരിശോധനയില്ലാതെയാണ് പാലം തുറക്കാൻ അനുമതി നൽകിയതെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും വടക്കാഞ്ചേരി ജനകീയവേദി ആവശ്യപ്പെട്ടിട്ടുണ്ട്.
Read also : ഇല്ലാത്ത കരാർ ഉണ്ടെന്ന് പറഞ്ഞ് വോട്ട് പിടിക്കാനാണ് യുഡിഎഫ് ശ്രമം; ജെ മേഴ്‌സിക്കുട്ടിയമ്മ