കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്‌റ്റിലായ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്‌ച പരിഗണിക്കും. മുവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഇബ്രാഹിം കുഞ്ഞിനെ കസ്‌റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി വിജിലൻസ് സമർപ്പിച്ച അപേക്ഷയും കോടതി പരിഗണിക്കും.
മന്ത്രിയായിരിക്കെ ഇബ്രാഹിം കുഞ്ഞ് പദവി ദുരുപയോഗം ചെയ്‌തുവെന്ന് വിജിലൻസ് കോടതിയിൽ അറിയിച്ചു. അതേസമയം കൈക്കൂലി വാങ്ങിയില്ലെന്നാണ് ഇബ്രാഹിം കുഞ്ഞിന്റെ വാദം. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യ നില വിലയിരുത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു.
ബുധനാഴ്‌ച രാവിലെയാണ് പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്‌റ്റ് ചെയ്‌തത്. കസ്‌റ്റഡിയിൽ എടുക്കുന്നതിനായി രാവിലെ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ എത്തിയെങ്കിലും അദ്ദേഹം ആശുപത്രിയിൽ ചികിൽസയിൽ ആണെന്ന വിവരമാണ് വീട്ടിൽ നിന്നും ലഭിച്ചത്. ഇതിനെ തുടർന്ന് വിജിലൻസ് സംഘം ആശുപത്രിയിലെത്തി ഇദ്ദേഹത്തിന്റെ അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Read also: മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത് തന്റെ ശബ്‌ദ സന്ദേശം തന്നെ; സ്വപ്‌ന സുരേഷ്