തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ശബ്‌ദ സന്ദേശമെന്ന പേരില്‍ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടത് തന്റെ ശബ്‌ദസന്ദേശം തന്നെയാണെന്ന് വ്യക്‌തമാക്കി സ്വപ്‍ന സുരേഷ്. ഡിഐജി അജയ് കുമാറിനോടാണ് സ്വപ്‌ന ഇക്കാര്യം വ്യക്‌തമാക്കിയത്. ശബ്‌ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ ജയില്‍ ഡിജിപി ഋഷിരാജ് സിങ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതിനെ തുടര്‍ന്ന് ഡിഐജി അജയ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സ്വപ്‌ന ഇക്കാര്യം തുറന്നു പറഞ്ഞത്.
ശബ്‌ദ സന്ദേശം തന്റേത് തന്നെയാണെന്ന് സ്വപ്‍ന സമ്മതിച്ചെങ്കിലും എവിടെ വച്ച് റെക്കോര്‍ഡ് ചെയ്‌തതാണെന്ന ചോദ്യത്തിന് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. റെക്കോര്‍ഡ് ചെയ്‌തത് എവിടെ വച്ചാണെന്ന് ഓര്‍ക്കുന്നില്ലെന്നാണ് സ്വപ്‌ന അന്വേഷണ ഉദ്യോഗസ്‌ഥരോട് വ്യക്‌തമാക്കിയത്. പ്രാഥമിക അന്വേഷണത്തിനൊടുവില്‍ ശബ്‌ദം റെക്കോര്‍ഡ് ചെയ്‌തത് ജയിലില്‍ നിന്നല്ല എന്നാണ് ഡിഐജി അറിയിച്ചത്. കൂടുതല്‍ പരിശോധനകള്‍ക്കായി സൈബര്‍ സെല്ലിന്റെ സഹായം തേടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ശബ്‌ദ സന്ദേശം സ്വപ്‍ന സുരേഷിന്റേതെന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാനും, അങ്ങനെ ചെയ്‌താൽ കേസില്‍ മാപ്പ് സാക്ഷി ആക്കാമെന്നും അന്വേഷണ ഉദ്യോഗസ്‌ഥരുടെ ഭാഗത്ത് നിന്നും സമ്മര്‍ദ്ദം ഉണ്ടായതായി വ്യക്‌തമാക്കുന്ന ശബ്‌ദ സന്ദേശമാണ് പുറത്തു വന്നത്.
Read also : ജെഎന്‍യു അക്രമം; പോലീസിനെ ന്യായീകരിച്ച് പ്രത്യേക അന്വേഷണ സമിതി