പത്തനംതിട്ട: ശബരിമല തീർഥാടനത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ വിമർശനം ഉന്നയിച്ച് പന്തളം കൊട്ടാരം. തിരുവിതാംകൂർ ദേവസ്വം ബോർഡിനും സർക്കാരിനും തീർഥാടനം സംബന്ധിച്ച് വ്യക്‌തതയില്ലെന്നും, ആചാരങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്ന തരത്തിലാണ് ഇപ്പോൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും പന്തളം കൊട്ടാരം വ്യക്‌തമാക്കി.
ശബരിമല നട തുറക്കാൻ നിലവിൽ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ വിമർശനവുമായി പന്തളം കൊട്ടാരം രംഗത്തെത്തിയത്. തീർഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും കൊട്ടാരം അതൃപ്‌തി അറിയിച്ചു. ഇടത്താവളങ്ങളിലും, നിലയ്‌ക്കലിലും ശുചിമുറികൾ ഇല്ലാത്ത സ്‌ഥിതിയാണെന്നും റോഡുകളുടെ അറ്റകുറ്റപ്പണിയിൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചിട്ടില്ലെന്നും കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ വ്യക്‌തമാക്കി. കൂടാതെ യുദ്ധകാല അടിസ്‌ഥാനത്തിൽ ഇടപെടൽ വേണമെന്നും അദ്ദേഹം വ്യക്‌തമാക്കി.
തിരുവാഭരണ ദർശനത്തിന് പന്തളത്തേക്ക് ഭക്‌തരെ പ്രവേശിപ്പിക്കുന്നതിലും അന്നദാനം നടത്തുന്നതിലും അന്തിമ തീരുമാനം ആയിട്ടില്ല. വരും ദിവസങ്ങൾ ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് കൊട്ടാരം നിർവാഹക സമിതി.
Read also: വിദ്യാർഥികൾക്ക് നൽകാനിരുന്ന മുട്ടകളിൽ അതിമാരക ബാക്‌ടീരിയ; ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്