ഹൈദരാബാദ്: സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച് കേസില്‍ അന്വേഷണം നയതന്ത്ര സ്വർണകടത്ത് കേസിലെ പ്രതി കെടി റമീസിലേക്ക്. തെലങ്കാനയില്‍ സമാനകേസില്‍ പിടിയിലായ തൊടുപുഴ സ്വദേശി റസല്‍, കെടി റമീസിന് വേണ്ടി താന്‍ നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ടെന്ന് മൊഴി നല്‍കി.
അന്വേഷണ സംഘം ഇയാളെ വൈകാതെ ഹൈദരാബാദിലെത്തി ചോദ്യം ചെയ്യും. നയതന്ത്ര ബാഗേജ് മറയാക്കി സ്വർണം കടത്തിയതിന് കസ്‌റ്റംസും എന്‍ഐഎയും എൻഫോഴ്‌സ്‌മെന്റും രജിസ്‌റ്റർ ചെയ്‌ത കേസുകളില്‍ പ്രതിയാണ് കെടി റമീസ്.
റമീസിന് വേണ്ടി താന്‍ നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് ഹൈദരാബാദില്‍ സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച് നടത്തിയതിന് അറസ്‌റ്റിലായ റസല്‍ തെലങ്കാന പോലീസിന് നല്‍കിയ മൊഴി. കൂടാതെ സ്വർണം കടത്താന്‍ സഹായിച്ച കസ്‌റ്റംസ് ഉദ്യോഗസ്‌ഥർക്കും കടത്ത് സംഘത്തിനുമിടയിലെ ഏജന്റായും ഇയാൾ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് തെലങ്കാന പോലീസിന്റെ കണ്ടെത്തല്‍.
റസലിനെ 2020ല്‍ സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച് നടത്തിപ്പുമായി ബന്ധപ്പെട്ട കേസില്‍ എറണാകുളത്ത് പോലീസ് അറസ്‌റ്റ് ചെയ്‌തെങ്കിലും കോടതി ജാമ്യത്തില്‍ വിടുകയായിരുന്നു. റസലും, ഇതേ കേസില്‍ പ്രതിയായ ഇപ്പോൾ ഒളിവില്‍ കഴിയുന്ന മലപ്പുറം സ്വദേശി സലീം പുന്നക്കോട്ടിലും, കോഴിക്കോട് കേസിലെ പ്രതികളും ചേർന്നാണ് സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ചുകൾ വിവിധ സംസ്‌ഥാനങ്ങളില്‍ നടത്തിയതെന്നാണ് കേരള പോലീസിന്റെ അന്വേഷണ റിപ്പോർട്.
Read Also: വിസ്‌മയ കേസ്; ഈ മാസം 10ന് കുറ്റപത്രം സമർപ്പിക്കും