കൊല്ലം: സ്‍ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം നിലമേൽ സ്വദേശി വിസ്‌മയ കൊല്ലപ്പെട്ട കേസിൽ ഈ മാസം 10ന് പോലീസ് കുറ്റപത്രം സമർപ്പിക്കും. ഡിജിറ്റല്‍ തെളിവുകളിലൂന്നിയാണ് പോലീസ് അന്തിമ കുറ്റപത്രം തയ്യാറാക്കുന്നത്. നാൽപ്പതിലേറെ സാക്ഷികളും ഇരുപതിലേറെ തൊണ്ടിമുതലുകളും കോടതിക്ക് മുന്നിൽ എത്തും.
വിസ്‌മയ കൊല്ലപ്പെട്ട് 90 ദിവസം പിന്നിടും മുമ്പാണ് പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്. പ്രതിയായ ഭർത്താവ് കിരൺകുമാർ ജാമ്യത്തിൽ ഇറങ്ങുന്നത് തടയാനാണ് 90 ദിവസം തികയുംമുമ്പ് കുറ്റപത്രം സമർപ്പിക്കാൻ പോലീസ് തീരുമാനിച്ചത്. കുറ്റപത്രം സമർപ്പിക്കപ്പെട്ടാല്‍ കേസിലെ വിചാരണ കഴിയുംവരെ കിരൺകുമാർ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യതയും മങ്ങും.
സുഹൃത്തുക്കള്‍ക്കും ബന്ധുകള്‍ക്കും വിസ്‌മയ അയച്ച വാട്‍സ്ആപ്പ് സന്ദേശങ്ങള്‍ തന്നെയാണ് കുറ്റപത്രത്തിൽ കിരണിന് എതിരായ മുഖ്യ തെളിവ് ആവുക. വിസ്‌മയ കടുത്ത മാനസിക പീഡനത്തിന് ഇരയായിരുന്നു എന്നതിനുള്ള സാഹചര്യ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.
വിസ്‌മയയുടെ മൃതശരീരം പോസ്‌റ്റുമോർട്ടം ചെയ്‌ത ഡോക്‌ടർമാര്‍, ഫോറന്‍സിക് വിദഗ്‌ധർ, വിസ്‌മയയുടെ സുഹൃത്തുകള്‍, ബന്ധുക്കള്‍ എന്നിവരടങ്ങുന്നതാണ് സാക്ഷിപട്ടിക. മൊബൈൽ ഫോണുകള്‍ ഉള്‍പ്പടെ 20 തൊണ്ടിമുതലുകളും അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കും. സ്‌ത്രീധന പീഡനവും സ്‌ത്രീ പീഡനവും ഉൾപ്പടെ ഏഴ് വകുപ്പുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ വിസ്‌മയയുടെ ഭര്‍ത്താവ് കിരൺകുമാര്‍ മാത്രമാണ് കേസിലെ പ്രതി. കിരൺകുമാറിന്റെ ബന്ധുക്കൾക്കെതിരെയും വിസ്‌മയയുടെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നെങ്കിലും തൽക്കാലം മറ്റൊരെയും പ്രതി ചേർക്കേണ്ടത് ഇല്ലെന്നാണ് പോലീസ് നിലപാട്.
അതേസമയം, കിരൺ കുമാറിനെ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിട്ട് ഉത്തരവിറക്കി. കഴിഞ്ഞ മാസം 6ആം തീയതിയാണ് അസിസ്‌റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറായ കിരൺ കുമാറിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടത്. ഇത് സംബന്ധിച്ച ഉത്തരവാണ് ഇന്നലെ പുറത്തിറങ്ങിയത്.
സർവീസിൽ നിന്നും പിരിച്ചു വിടാതിരിക്കാൻ 15 ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വിശദീകരണം തൃപ്‌തികരമല്ലാത്തതിനെ തുടർന്നാണ് ഇപ്പോൾ ഉത്തരവിറക്കിയത്. ഇതോടെ കിരൺ കുമാറിന് ഇനി സർക്കാർ സർവീസിൽ ജോലി ലഭിക്കുകയോ, പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുകയോ ചെയ്യില്ല.
Most Read: വ്യാജ ലൈസൻസുള്ള തോക്കുകളുമായി അഞ്ച് കശ്‌മീരികൾ തിരുവനന്തപുരത്ത് അറസ്‌റ്റിൽ