ടോക്യോ: പാരാലിമ്പിക്‌സ് ബാഡ്‌മിന്റണിൽ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ പ്രമോദ് ഭഗത്. പുരുഷ സിംഗിൾസിൽ എസ്‌എൽ 3 വിഭാഗത്തിൽ പ്രമോദ് സ്വർണം കരസ്‌ഥമാക്കി. പാരാലിമ്പിക് ബാഡ്‌മിന്റണിൽ ഇന്ത്യയുടെ ആദ്യ സ്വർണമെഡൽ നേട്ടമാണിത്. ഇതേ ഇനത്തിൽ ഇന്ത്യയുടെ മനോജ് സർക്കാർ വെങ്കലവും സ്വന്തമാക്കി.
45 മിനിറ്റ് നീണ്ടുനിന്ന ഫൈനലിൽ ബ്രിട്ടന്റെ ഡാനിയൽ ബെതെലിനെ പരാജയപ്പെടുത്തിയാണ് പ്രമോദ് ഭഗത് വിജയം കൊയ്‌തത്. 21- 14, 21- 17 എന്നിങ്ങനെയായിരുന്നു സ്‌കോർ. ഈ വിഭാഗത്തിലെ ലോക ഒന്നാം നമ്പർ താരം കൂടിയാണ് പ്രമോദ്. ബെതെൽ ലോക രണ്ടാം നമ്പർ താരമാണ്.
പോളിയോ ബാധിതനായ പ്രമോദ് ഒഡിഷ സ്വദേശിയാണ്. ചെറുപ്പത്തിൽ തന്നെ ഇടതുകാലിന്റെ സ്വാധീനം കുറഞ്ഞിരുന്നു. എന്നിട്ടും ബാഡ്‌മിന്റണോട് അടങ്ങാത്ത ആവേശം കാത്തുസൂക്ഷിച്ച പ്രമോദ് മൂന്ന് തവണ ലോക ചാമ്പ്യനായി.
അതേസമയം, ജപ്പാന്റെ ദയ്‌സുകെ ഫുജിഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് മനോജ് സർക്കാർ വെങ്കലം സ്വന്തമാക്കിയത്. 22- 20, 21- 13 എന്നിങ്ങനെയാണ് സ്‌കോർ. ഇതോടെ ടോക്കിയോ പാരാലിമ്പിക്‌സിൽ നാല് സ്വർണവും ഏഴ് വെള്ളിയും ആറ് വെങ്കലവുമടക്കം ഇന്ത്യയ്‌ക്ക് 17 മെഡലുകളാണുള്ളത്. നിലവിൽ 25ആം സ്‌ഥാനത്താണ് ഇന്ത്യ.
Also Read: മൂന്നാംതരംഗ ഭീഷണി; കർശന നിയന്ത്രണങ്ങളുമായി സംസ്‌ഥാനങ്ങൾ