തൃശൂർ: ജനുവരി മൂന്നിന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മിനി തൃശൂർ പൂരമൊരുക്കാൻ പാറമേക്കാവ് ദേവസ്വം. ജനുവരി മൂന്നിന് നടക്കുന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോ സമയത്താകും മിനി പൂരം ഒരുക്കുക. ഇതിനായി സുരക്ഷാ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ മിനി പൂരം നടത്താനാണ് പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലാവും പൂരം നടത്തുക.
200ഓളം പേരുടെ മേള അകമ്പടിയിൽ 15 ആനകളെ അണിനിരത്തിയാണ് മിനി പൂരം സംഘടിപ്പിക്കുക. മുൻപ് 1986ൽ മാർപ്പാപ്പ എത്തിയപ്പോഴാണ് തൃശൂരിൽ മിനി പൂരം ഒരുക്കിയത്. തറ വാടകയുമായി ബന്ധപ്പെട്ടു കൊച്ചിൻ ദേവസ്വം ബോർഡുമായി നിലനിൽക്കുന്ന തർക്കത്തെ തുടർന്നുണ്ടായ പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ് പാറമേക്കാവിന്റെ ലക്ഷ്യം.
തൃശൂർ പൂരം പ്രതിസന്ധിയിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാൻ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ നീക്കം. പൂരം പ്രതിസന്ധിയെ തുടർന്ന് സർക്കാർ വിളിച്ച യോഗം തീരുമാനമാകാതെ കഴിഞ്ഞ ദിവസവും പിരിഞ്ഞിരുന്നു. വിഷയത്തിൽ കോടതി ഇടപെടൽ ഉണ്ടായതിനാൽ കോടതിയോട് ചോദിക്കാതെ ഒന്നും ചെയ്യാനാവില്ലെന്നാണ് മന്ത്രിമാരായ കെ രാധാകൃഷ്‌ണനും കെ രാജനും മാദ്ധ്യമങ്ങളോട് പറഞ്ഞത്.
തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്തിന്റെ ആറേക്കർ ഭൂമിയാണ് പൂരം പ്രദർശനത്തിനായി വിട്ടുനൽകുന്നത്. കഴിഞ്ഞ വർഷം 39 ലക്ഷം രൂപയായിരുന്നു വാടക. ഇക്കുറി അത് രണ്ടേകാൽ കൂടി രൂപയായി വർധിപ്പിച്ചു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. അടുത്ത മാസം നാലിന് ഹൈക്കോടതി കേസ് പരിഗണിക്കും.
Most Read| സ്‌ത്രീകളുടെ നഗ്‌നചിത്രങ്ങൾ ഉണ്ടാക്കാൻ എഐ ആപ്പുകൾ; ജനപ്രീതി കൂടുന്നതായി റിപ്പോർട്