ന്യൂ ഡെല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ വിടാന്‍ തയ്യാറല്ല എന്ന് മാതാപിതാക്കള്‍. അണ്‍ലോക്കിന്റെ ഭാഗമായി സ്‌കൂളുകള്‍ തുറന്നാല്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ അയക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകുമോ എന്ന് പരിശോധിക്കാന്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. അണ്‍ലോക്ക് 5 ന്റെ ഭാഗമായി ഒക്ടോബറില്‍ സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയിലാണ് ഭൂരിഭാഗം രക്ഷിതാക്കളും മക്കളെ സ്‌കൂളില്‍ അയക്കുന്നതിനോട് വിമുഖത അറിയിച്ചത്.
സര്‍വേ പ്രകാരം 71 ശതമാനം രക്ഷിതാക്കള്‍ക്കും കോവിഡ് രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തില്‍ മക്കളെ സ്‌കൂളുകളില്‍ അയക്കാന്‍ താല്‍പര്യമില്ല എന്ന നിലപാടാണ്. രാജ്യത്ത് കോവിഡ് കണക്കുകള്‍ ഉയര്‍ന്നു തന്നെ നിലനില്‍ക്കുന്നതാണ് രക്ഷിതാക്കളുടെ ആശങ്കക്ക് കാരണം. ഈ വർഷം മാര്‍ച്ചിലാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. അണ്‍ലോക്ക് 4 ന്റെ ഭാഗമായി ഉയര്‍ന്ന ക്ലാസ്സിലെ കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ അനുമതി പ്രകാരം ക്ലാസുകള്‍ ആരംഭിക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ 217 ജില്ലകളിലെ 14500 ഓളം രക്ഷിതാക്കളില്‍ സര്‍വേ നടത്തിയത്. എന്നാല്‍ ഭൂരിഭാഗം രക്ഷിതാക്കളും വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ അയക്കുന്നതിനോട് താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല.
34 ശതമാനം രക്ഷിതാക്കളും അഭിപ്രായപ്പെട്ടത് ഈ അധ്യയന വര്‍ഷം സ്‌കൂളുകള്‍ തുറക്കുന്നതില്‍ താല്‍പര്യമില്ല എന്നാണ്. കഴിഞ്ഞ മാസങ്ങളിലും സമാന സര്‍വേകള്‍ നടന്നിരുന്നു. എന്നാല്‍ ആ സര്‍വേകളില്‍ സ്‌കൂളുകള്‍ തുറക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച രക്ഷിതാക്കളെക്കാള്‍ കുറവാണ് ഇപ്പോള്‍ നടത്തിയ സര്‍വേയില്‍ സ്‌കൂള്‍ തുറക്കുന്നതിനെ അനുകൂലിച്ച രക്ഷിതാക്കളുടെ എണ്ണം.
Read also : യുപിഎസ്‌സി പ്രിലിമിനറി പരീക്ഷകള്‍ നീട്ടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി