തിരുവനന്തപുരം : കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 1,500ഓളം തടവുകാർക്ക് പരോൾ നൽകാൻ തീരുമാനം. 350 വിചാരണ തടവുകാർക്കും പരോൾ നൽകും. ഇവരെ ഉടൻ മോചിപ്പിക്കാൻ ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ജയിൽ മേധാവികൾക്ക് നിർദ്ദേശം നൽകി.
കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജയിലുകളിലെ തിരക്ക് കുറക്കാൻ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. കോവിഡ് ഒന്നാം വ്യാപനത്തിനിടെ ഇടക്കാല പരോൾ ലഭിച്ചവരെയടക്കം മോചിപ്പിക്കാനായിരുന്നു സുപ്രീം കോടതി ഉത്തരവ്. കഴിഞ്ഞ വർഷം സുപ്രീം കോടതി രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ നിർദ്ദേശപ്രകാരമാണ് കേരളത്തിൽ തടവുകാർക്ക് പരോൾ നൽകുന്നത്. 90 ദിവസത്തേക്കാണ് പരോൾ.
കോവിഡ് ഒന്നാം വ്യാപനത്തിനിടെ ഉന്നതാധികാര സമിതിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ വർഷം ഇടക്കാല ജാമ്യത്തിലോ പരോളിലോ പുറത്തിറങ്ങിയ മുഴുവൻ പേർക്കും വീണ്ടും ഇതേ പരിഗണന നൽകാനായിരുന്നു ഇന്നലെ കോടതി ഉത്തരവിട്ടത്. ഇതിന് വീണ്ടും ഉന്നതാധികാര സമിതിയുടെ അനുമതിക്കായി കാത്ത് നിൽക്കേണ്ടെന്നും ഒട്ടും വൈകാതെ നടപടി എടുക്കണമെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്‌തമാക്കിയിരുന്നു. കഴിഞ്ഞ തവണ പുറത്തിറങ്ങാൻ കഴിയാത്തവരുടെ കാര്യവും പരിഗണിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഇടക്കാല ജാമ്യം ലഭിച്ച 90 ശതമാനം തടവുകാരെയും കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വീണ്ടും ജയിലുകളിലടച്ചിരുന്നു.
Read also : മെഡിക്കൽ ഓക്‌സിജൻ അത്യാഹിതങ്ങൾ ഒഴിവാക്കാം; ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം