മുംബൈ: വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിൽ ചേർന്നു. ടാലന്റ് സ്‌കൗട് ആയാണ് പാർഥിവിനെ ക്ളബിൽ നിയമിച്ചിരിക്കുന്നത്. ഐപിഎൽ ടീമുകളിൽ ഏറ്റവും മികച്ച സ്‌കൗട്ടുള്ള മുംബൈക്ക് പാർഥിവിന്റെ വരവ് കൂടുതൽ കരുത്ത് നൽകുമെന്നാണ് അധികൃതർ പറയുന്നത്.
17ആം വയസിൽ ടെസ്‌റ്റ് ക്രിക്കറ്റിലൂടെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച പാർഥിവ് 18 വർഷം നീണ്ട കരിയറിന് ശേഷം കഴിഞ്ഞ ദിവസമാണ് വിരമിച്ചത്. തന്റെ വിരമിക്കൽ പ്രഖ്യാപനം ട്വിറ്ററിലൂടെയാണ് താരം അറിയിച്ചത്. വിവിധ ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് വേണ്ടിയും പാർഥിവ് കളിച്ചിട്ടുണ്ട്. 2015-2017 സീസണുകളിൽ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്ന ഈ 35കാരൻ ഇനി എംഐ കോച്ചിങ് സ്‌റ്റാഫുമായും സ്‌കൗട്‌സ് ഗ്രൂപ്പുമായും ചേർന്ന് പ്രവർത്തിക്കും.
‘മുംബൈ ഇന്ത്യൻസിന് വേണ്ടി ക്രിക്കറ്റ് കളിക്കുന്നത് ഞാൻ വളരെയധികം ആസ്വദിച്ചിരുന്നു. ചാമ്പ്യൻ ടീമിന് ഒപ്പമുണ്ടായിരുന്ന മൂന്ന് വർഷ കാലത്തെ ഓർമകൾ എന്റെ മനസിൽ പതിഞ്ഞിട്ടുണ്ട്. എന്റെ ജീവിതത്തിലെ
പുതിയ ഒരു അധ്യായം തുടങ്ങാനുള്ള സമയമാണിത്. ഇങ്ങനെയൊരു അവസരം നൽകിയതിന് മുംബൈ ഇന്ത്യൻസ് മാനേജ്മെന്റിനോട് ഒരുപാട് നന്ദിയുണ്ട്’- പാർഥിവ് പറഞ്ഞു.
മുൻ ഇന്ത്യൻ താരത്തെ ഫ്രാഞ്ചൈസി ഉടമ ആകാശ് അംബാനി സ്വാഗതം ചെയ്‌തു. മുമ്പ് മുംബൈ ഇന്ത്യൻസിൽ കളിക്കുമ്പോൾ തന്നെ മികച്ച ക്രിക്കറ്റ് ബുദ്ധിയുള്ള ആളാണ് പാർഥിവ് എന്ന് മനസിലാക്കിയിരുന്നു. എന്നും മുംബൈ ഇന്ത്യൻസിന്റെ രീതികളുമായി ഒത്തുപോകുന്നത് കൊണ്ട് അദ്ദേഹത്തിന്റെ വരവ് ടീമിന് ഗുണം ചെയ്യുമെന്ന് ആകാശ് അംബാനി പറഞ്ഞു.
25 ടെസ്‌റ്റുകൾ, 38 ഏകദിനങ്ങൾ, രണ്ട് ടി 20 മൽസരങ്ങൾ എന്നിവയാണ് പാർഥിവ് ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുള്ളത്. മുംബൈ ഇന്ത്യൻസിന് പുറമേ ചെന്നൈ സൂപ്പർ കിങ്‌സ്, കൊച്ചി ടസ്‌കേഴ്‌സ് കേരള, ഡെക്കാൻ ചാർജേഴ്‌സ്, സൺ റൈസേഴ്‌സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു എന്നീ ടീമുകൾക്ക് വേണ്ടിയും പാർഥിവ് കളിച്ചിട്ടുണ്ട്.
Also Read: ചെറു മഴ നനഞ്ഞ് പ്രകൃതിയുടെ മടിത്തട്ടില്‍ ചിലവഴിക്കാന്‍ ജോയ്‌പൂര്‍ മഴക്കാടുകള്‍
25 ടെസ്‌റ്റ് മൽസരങ്ങളിൽ നിന്നായി 31.13 ശരാശരിയിൽ 934 റൺസാണ് അദ്ദേഹം നേടിയത്. 2002ൽ ഇംഗ്ളണ്ടിന് എതിരെയായിരുന്നു പാർഥിവിന്റെ ആദ്യ മൽസരം. അരങ്ങേറ്റ മൽസരത്തിൽ സമനില നേടാൻ ഒരു മണിക്കൂറോളം അദ്ദേഹം ക്രീസിൽ പിടിച്ചുനിന്നിരുന്നു. പാർഥിവിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിൽ ഒന്നായിരുന്നു ഇത്. എംഎസ് ധോണിയുടെ വരവോടെ ടീമിൽ ഇടം നഷ്‌ടമായ താരം പിന്നീട് 2016ലാണ് തിരികെയെത്തിയത്.