അബുദാബി: ബെന്‍ സ്‌റ്റോക്‌സ്-സഞ്‍ജു സാംസണ്‍ കൂട്ടുകെട്ടിന്റെ വെടിക്കെട്ട് ബാറ്റിംഗില്‍ രാജസ്‌ഥാൻ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ 8 വിക്കറ്റിന് തകര്‍ത്തു. വിജയ ലക്ഷ്യമായ 195 റണ്‍സ് രാജസ്‌ഥാൻ, 10 ബോളുകള്‍ അവശേഷിക്കെ നേടി. 59 ബോളുകളില്‍ സെഞ്ചുറി നേടിയ ബെന്‍ സ്‌റ്റോക്‌സ് 107 റണ്‍സുമായും സഞ്‍ജു 54 റണ്‍സുമായും പുറത്താകാതെ നിന്നു. സ്‌റ്റോക്‌സിന്റെയും സഞ്‍ജുവിന്റെയും പ്രകടനത്തോടെ മുംബൈക്കായി 21 പന്തുകളില്‍ 60 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്നിംഗ്‌സ് ശ്രദ്ധിക്കപ്പെടാതെ പോയി. ആദ്യം ബാറ്റ് ചെയ്‌ത മുംബൈ നിശ്‌ചിത 20 ഓവറില്‍ 5 വിക്കറ്റിന് 194 റണ്‍സ് നേടി.
തകര്‍ച്ചയോടെ ആയിരുന്നു മുംബൈ ബാറ്റിംഗ് തുടങ്ങിയത്. ഇന്നിംഗ്‌സിലെ ആദ്യ ഓവറില്‍ ജോഫ്ര ആര്‍ച്ചറിനെ പുള്‍ ഷോട്ടിലൂടെ ഗ്യാലറിയില്‍ എത്തിച്ചെങ്കിലും തൊട്ടടുത്ത പന്തില്‍ ക്വിന്റണ്‍ ഡി കോക്ക് (6) പ്ലെയ്ഡ് ഓണ്‍ ആയി പുറത്തായി. രണ്ടാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. മോശം ബോളുകളെ ബൗണ്ടറി കടത്തിയ കൂട്ടുകെട്ട് 35 പന്തില്‍ 50 കടന്നു. സൂര്യകുമാര്‍ യാദവ് ആയിരുന്നു കൂടുതല്‍ അപകടകാരി. ഇഷാന്‍ കൃഷ്‌ണനെ പുറത്താക്കി മികച്ച രീതിയില്‍ മുന്നേറിയ കൂട്ടുകെട്ടിനെ ത്യാഗി പൊളിച്ചു. ബൗണ്ടറി ലൈനിന് അരികില്‍ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ ജോഫ്ര ആര്‍ച്ചര്‍ പുറത്താക്കുമ്പോള്‍ ഇഷാന്‍ 37 റണ്‍സ് നേടിയിരുന്നു. അധികം വൈകാതെ സൂര്യകുമാര്‍ യാദവും പുറത്തായി. 26 പന്തില്‍ നിന്ന് 40 റണ്‍സ് നേടിയ യാദവിനെ ഗോപാലിന്റെ പന്തില്‍ സ്‌റ്റോക്‌സ് പിടിച്ച് പുറത്താക്കുക ആയിരുന്നു. അതേ ഓവറില്‍ അതിര്‍ത്തിക്ക് മുകളിലൂടെ പന്ത് പറത്തി തുടങ്ങിയ ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡിനെ (6) അടുത്ത ബോളില്‍ ക്‌ളീൻ ബൗള്‍ ചെയ്‌ത് ഗോപാല്‍ ഒരു ഓവറില്‍ വിക്കറ്റ് നേട്ടം രണ്ടായി ഉയര്‍ത്തി.
അവസാന മൂന്ന് ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യ നടത്തിയ വെടിക്കെട്ട് ബാറ്റിംഗില്‍ രാജസ്‌ഥാൻ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. മറുഭാഗത്ത് സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യയെ കാഴ്‌ചക്കാരനാക്കി ഹാര്‍ദിക് അക്ഷരാര്‍ഥത്തില്‍ രാജസ്‌ഥാൻ ബൗളിംഗിനെ കശാപ്പ് ചെയ്യുകയായിരുന്നു. വെറും 21 പന്തുകളില്‍ നിന്ന് 7 സിക്‌സും 2 ഫോറും അടക്കം 60 റണ്‍സാണ് പാണ്ഡ്യ അടിച്ചു കൂട്ടിയത്. ഇതോടെ ഒരു ഘട്ടത്തില്‍ 160 കടക്കില്ലെന്ന് കരുതിയ സ്‌കോര്‍ 195ല്‍ എത്തി. രാജസ്‌ഥാന് വേണ്ടി ആര്‍ച്ചറും ഗോപാലും രണ്ട് വീതം വിക്കറ്റ് നേടി.
വലിയ വിജയ ലക്ഷ്യം പിന്തുടരുന്നതിന്റെ സമ്മര്‍ദവുമായി ബാറ്റിംഗിന് ഇറങ്ങിയ രാജസ്‌ഥാന് രണ്ടാം ഓവറില്‍ തന്നെ റോബിന്‍ ഉത്തപ്പയുടെ വിക്കറ്റ് നഷ്‌ടമായി. ജെയിംസ് പാറ്റിന്‍സനെ പുള്‍ ഷോട്ടിന് ശ്രമിച്ച ഉത്തപ്പ (13) പൊള്ളാര്‍ഡിന്റെ കൈയില്‍ ഒതുങ്ങി. ബെന്‍ സ്‌റ്റോക്‌സ് പ്രത്യാക്രമണം തുടങ്ങിയതോടെ ഫീല്‍ഡിംഗ് നിയന്ത്രണമുള്ള ഓവറുകളില്‍ റണ്‍ കുതിച്ചുയര്‍ന്നു. സ്‌ഥാനക്കയറ്റം നടത്തി വന്ന ക്യാപ്റ്റന്‍ സ്‌റ്റീവ് സ്‌മിത്തും വൈകാതെ മടങ്ങി. ബുംറയെ ഒരോവറില്‍ ഫോറും സിക്‌സും അടിച്ച് സ്‌കോറിംഗ് വേഗത കൂട്ടിയ സ്‌മിത്ത് പാറ്റിന്‍സന്റെ ബോളില്‍ പ്ലെയ്ഡ് ഓണ്‍ ആയി പുറത്താകുമ്പോള്‍ 11 റണ്‍സാണ് നേടിയത്.
മെല്ലെ തുടങ്ങിയ സഞ്‍ജു പൊള്ളാര്‍ഡിനെ ലോംഗ് ഓഫ് ബൗണ്ടറിക്ക് മുകളിലൂടെ കോരിയിട്ട് ഗിയര്‍ മാറ്റി. ഇതിനിടെ ബെന്‍ സ്‌റ്റോക്‌സ് 28 ബോളില്‍ തന്റെ രണ്ടാം ഐ പി എല്‍ ഫിഫ്റ്റി തികച്ചു സ്റ്റാര്‍ ബൗളര്‍ ജസ്‌പ്രീത് ബുംറയെ അടക്കം തല്ലിച്ചതച്ച സഞ്‍ജു 27 പന്തില്‍ സെഞ്ചുറി തികച്ചു. ഇന്നത്തെ കളിയിലെ 3 സിക്‌സോടെ സഞ്‍ജു നിക്കോളസ് പൂരനെ പിന്തള്ളി സിക്‌സറുകളുടെ എണ്ണത്തില്‍ ഒന്നാമതെത്തി.