അബുദാബി: ഈ വര്‍ഷത്തെ ഐപിഎല്‍ ടൂര്‍ണമെന്റില്‍ പോയിന്റ് ടേബിളില്‍ മുംബൈ ഇന്ത്യന്‍സ് ഒന്നാമതെത്തി. ആറ് മത്സരം കഴിഞ്ഞപ്പോള്‍ 10 പോയിന്റോടെ ഡെല്‍ഹിയായിരുന്നു ഒന്നാമത്. എന്നാല്‍ ഇന്ന് നടന്ന മത്സരത്തില്‍ ഡെല്‍ഹിയെ പരാജയപ്പെടുത്തിയ മുംബൈ ഇന്ത്യന്‍സ് ഒന്നാമതെത്തി. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് ഏഴു കളികളില്‍ നിന്ന് 10 പോയിന്റുള്ള മുംബൈ ഒന്നാമതെത്തിയത്.
അബുദാബിയില്‍ നടന്ന മത്സരത്തില്‍ അഞ്ചു വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സ് ഡെല്‍ഹിയെ തോല്‍പിച്ചത്. മുംബൈ ടീമിന് വേണ്ടി ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കും മുന്‍നിര ബാറ്റ്സ്‍മാൻ സൂര്യകുമാര്‍ യാദവും അര്‍ധസെഞ്ച്വറികള്‍ നേടി. ഇഷാന്‍ കിഷന്‍, പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ എന്നിവരും മുംബൈ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചു. ഡെല്‍ഹിക്കായി റബാദ രണ്ടു വിക്കറ്റും അക്ഷര്‍ പട്ടേല്‍, അശ്വിന്‍, സ്‌റ്റോയിനിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
തുടക്കത്തില്‍ തന്നെ തപ്പിത്തടഞ്ഞ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ അഞ്ച് റണ്‍സിന് അക്ഷര്‍ പട്ടേല്‍ കൂടാരം കയറ്റി. 12 പന്തുകള്‍ നേരിട്ടാണ് രോഹിത് അഞ്ച് റണ്‍സ് നേടിയത്. അഞ്ചാം ഓവറിലെ അവസാന പന്തില്‍ രോഹിത് പവലിയനിലേക്കു മടങ്ങുമ്പോള്‍ ക്വിന്റണ്‍ ഡികോക്കിനൊപ്പം 31 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ മുംബൈ സ്‌കോര്‍ ബോര്‍ഡ് ഒരു വിക്കറ്റ് നഷ്‌ടത്തിൽ 44 റണ്‍സ് എന്ന നിലയിലായിരുന്നു.
ഡെല്‍ഹി ബൗളര്‍മാരെ നിഷ്‌കരുണം തല്ലിച്ചതച്ച ഡികോക്കാണ് മുംബൈക്ക് ആവശ്യമായ റണ്‍റേറ്റ് നിലനിര്‍ത്തി മുന്നേറാന്‍ സഹായിച്ചത്. 6.4 ഓവറില്‍ മുംബൈ സ്‌കോര്‍ 50 കടന്നു. 33 പന്തില്‍ മൂന്ന് സിക്‌സറുകളും നാല് ബൗണ്ടറികളുമായി ഡികോക്ക് അര്‍ധ സെഞ്ച്വറി പിന്നിട്ടു. മൂന്നാമനായെത്തിയ സൂര്യകുമാര്‍ യാദവിനോടൊപ്പം 46 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഡികോക്ക് പത്താം ഓവറിലെ അഞ്ചാം പന്ത് ഉയര്‍ത്തി അടിക്കാനുള്ള ശ്രമത്തില്‍ പൃഥ്വി ഷായുടെ കൈകളിലൊതുങ്ങി. 36 പന്തില്‍ 53 റണ്‍സെടുത്ത ഡികോക്കിന്റെ വിക്കറ്റ് നേടിയത് അശ്വിനാണ്.
പതിനൊന്നാം ഓവറിലെ രണ്ടാം പന്തില്‍ സൂര്യകുമാര്‍ യാദവുമായി ഉണ്ടായ ധാരണാപിശക് മൂലം നാലാമനായെത്തിയ ഇഷാന്‍ കിഷനെ സ്‌കോറിംഗ് തുടങ്ങുന്നതിന് മുന്‍പുതന്നെ റണ്‍ ഔട്ടാക്കാനുള്ള അവസരം ഡെല്‍ഹി കളഞ്ഞുകുളിച്ചു. ഡെല്‍ഹിയുടെ ബൗളര്‍മാരെ നിര്‍ദാക്ഷിണ്യം നേരിട്ട സൂര്യകുമാര്‍ 12.5 ഓവറില്‍ മുംബൈ ഇന്ത്യന്‍സിന്റെ സ്‌കോര്‍ 100 കടത്തി.
14.3 ഓവര്‍ പിന്നിട്ടപ്പോള്‍ 30 പന്തില്‍ സൂര്യകുമാര്‍ 50 റണ്‍സ് നേടി. മൂന്നാം വിക്കറ്റില്‍ ഇഷാന്‍ കിഷനുമൊത്ത് 50 റണ്‍സ് കൂട്ടുകെട്ടും ഉണ്ടാക്കി. 15ആം ഓവറിലെ അവസാന പന്തില്‍ കാഗിസോ റബാദയെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച സൂര്യകുമാര്‍ ശ്രേയസ് അയ്യരുടെ കൈകളിലൊതുങ്ങി. 32 പന്തില്‍ 53 റണ്‍സ് നേടിയാണ് സൂര്യകുമാര്‍ യാദവ് പവലിയനിലേക്ക് മടങ്ങുമ്പോള്‍ മുംബൈക്ക് ജയിക്കാന്‍ വേണ്ടത് 30 പന്തില്‍ 33 റണ്‍സ് മാത്രം.
തുടര്‍ന്നെത്തിയ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ റണ്ണൊന്നുമെടുക്കുന്നതിന് മുന്‍പെ സ്‌റ്റോയിനിസിന്റെ പന്തില്‍ അലക്‌സ് കാരിക്ക് ക്യാച്ച് നല്‍കി മടങ്ങി. സ്‌കോര്‍ 15.2 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിൽ 130 റണ്‍സ്. പിന്നീടെത്തിയ പൊള്ളാര്‍ഡുമായി ചേര്‍ന്ന് ഇഷാന്‍ കിഷന്‍ മുംബൈയെ മുന്നോട്ടു നയിച്ചു. 18ആം ഓവറിലെ രണ്ടാം പന്തില്‍ സിക്‌സര്‍ നേടിയ ഇഷാന്‍ മുംബൈയുടെ സ്‌കോര്‍ 150 കടത്തി. അടുത്ത പന്തില്‍ ഇഷാന്‍ അക്ഷര്‍ പട്ടേലിന് ക്യാച്ച് സമ്മാനിച്ച് പവലിയനിലേക്കു തിരിച്ചു. സ്‌കോര്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 152. 15 പന്തില്‍ 28 റണ്‍സ് നേടിയ ഇഷാന്റെ വിക്കറ്റ് ലഭിച്ചത് കാഗിസോ റബാദക്കാണ്.
അവസാന ഓവര്‍ വരെ കുട്ടിക്രിക്കറ്റിന്റെ അനിശ്ചിതത്വം കാണികളുടെ നെഞ്ചിടിപ്പ് കൂട്ടി. 20ആം ഓവര്‍ എറിയാനെത്തിയെ സ്‌റ്റോയിനിസിന്റെ ആദ്യപന്തില്‍ ബൗണ്ടറിയടിച്ച് ക്രുണാല്‍ പാണ്ഡ്യ മുംബൈ ടീമിന്റെ ആകാംക്ഷക്ക് അറുതി വരുത്തി. രണ്ട് പന്ത് ബാക്കി നില്‍ക്കുമ്പോള്‍ മുംബൈക്ക് അഞ്ച് വിക്കറ്റ് വിജയം സമ്മാനിച്ച ക്രുണാല്‍ പാണ്ഡ്യ ഏഴു പന്തില്‍ 12 റണ്‍സ് നേടി. 14 പന്തില്‍ 11 റണ്‍സ് നേടിയ പൊള്ളാര്‍ഡായിരുന്നു നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡില്‍. കളിയിലെ ഹൈലൈറ്റ്സ് ഇവിടെ കാണാം: HotStar
Read More: യൂട്യൂബ് വഴി അധിക്ഷേപം; എം.ജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്