ലഖിംപുർ ഖേരി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി ജില്ലയിൽ നിന്ന് കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം മൃഗങ്ങൾ ഭക്ഷിച്ച നിലയിൽ. പ്രദേശത്തെ കുറ്റിക്കാട്ടിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്‌ച പുലർച്ചെ മുതൽ കുട്ടിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൈഗൽഗഞ്ച് പ്രദേശത്തെ വീട്ടിൽ നിന്ന് 200 മീറ്റർ അകലെയുള്ള കുറ്റിക്കാട്ടിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പല മൃഗങ്ങൾ ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ ശരീരത്തിലെ കഴുത്തിന് താഴെയുള്ള ഭാഗങ്ങൾ മിക്കതും മൃഗങ്ങൾ ഭക്ഷിച്ചുവെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ വീട്ടിൽ നിന്ന് മൂന്ന് വയസുകാരിയെ മൃഗങ്ങൾ എങ്ങനെ കുറ്റിക്കാട്ടിൽ എത്തിച്ചു എന്നത് ദുരൂഹത വർധിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്‌തത വരാനുണ്ടെന്ന് ഡിവിഷണൽ ഫോറസ്‌റ്റ് ഓഫിസർ സമീർ കുമാർ പറഞ്ഞു.
കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സ്‌ഥലത്ത് കുറുക്കന്റെ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, കുറുക്കൻമാർ ഇത്തരത്തിൽ ആക്രമിക്കില്ലെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. കുഞ്ഞിന്റെ മരണത്തെ തുടർന്ന് സ്‌ഥലത്ത് വനംവകുപ്പ് രണ്ട് ക്യാമറ സ്‌ഥാപിച്ചു. കുട്ടിയെ ആക്രമിച്ച മൃഗം ഏതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. പ്രദേശത്തെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും കുട്ടികൾ വീടിന് പുറത്തിറങ്ങാൻ അനുവദിക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
Also Read: ജഡ്‌ജിയുടെ ദുരൂഹമരണം; സുപ്രീം കോടതി സ്വമേധയാ കേസെടുത്തു