കോഴിക്കോട്: കോൺഗ്രസ് പുനഃസംഘടന ഗ്രൂപ്പ് അടിസ്‌ഥാനത്തിൽ ആകരുതെന്ന് കെ മുരളീധരൻ എംപി. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായുള്ള കൂടിക്കാഴ്‌ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പുനഃസംഘടന നീണ്ടുപോകരുത്. താൻ നിർദ്ദേശിക്കുന്നവരിൽ പ്രവർത്തിക്കാത്തവർ ഉണ്ടെങ്കിൽ നിർദാക്ഷിണ്യം തള്ളണം. ഭാരവാഹി പട്ടിക രാഷ്‌ട്രീയകാര്യ സമിതിയിൽ ചർച്ച ചെയ്യണം. വാളെടുത്തവരെല്ലാം വെളിച്ചപ്പാട് ആയാൽ കേരളത്തിൽ പാർടി സംപൂജ്യമാകുമെന്നും മുരളീധരൻ പറഞ്ഞു.
പാർടി പുനഃസംഘടനയിൽ വിഎം സുധീരന് അതൃപ്‌തി ഉണ്ടെങ്കിൽ രാഷ്‌ട്രീയകാര്യ സമിതി വിളിക്കാൻ ആവശ്യപ്പെടാമായിരുന്നു. പാർടി ചട്ടക്കൂട് വിട്ട് സുധീരൻ പുറത്ത് പോകില്ലെന്നാണ് പ്രതീക്ഷ. സംഘടനയുടെ നൻമക്ക് വേണ്ടി മാത്രമേ അദ്ദേഹം പ്രവർത്തിക്കുകയുള്ളൂ. വിഎം സുധീരനെ താൻ നേരിട്ട് കാണുമെന്നും കെ മുരളീധരൻ പറഞ്ഞു.
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളെയെല്ലാം താരിഖ് അൻവർ കാണുന്നുണ്ട്. എല്ലാവരുമായും ചർച്ച നടത്തിയ ശേഷമേ പുനഃസംഘടനയുമായി മുന്നോട്ടു പോകാവൂയെന്ന് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും എതിരെ പാർടിക്കുള്ളിൽ തന്നെ വലിയ എതിർപ്പും വിമർശനവും ഉയർന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡ് നിർദ്ദേശ പ്രകാരം താരിഖ് അൻവർ കേരളത്തിലെത്തിയത്.
Most Read: സിദ്ദുവിന്റെ രാജി വൈകാരിക പ്രതികരണം; കെസി വേണുഗോപാൽ