ന്യൂഡെൽഹി: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്ക് പിന്നിൽ കോർപ്പറേറ്റുകളെന്ന് പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്‌ഞൻ പ്രഭാത് പട്‌നായിക്. വൻകിട കമ്പനികളുടെ സമ്മർദ്ദവും താൽപര്യവും കാരണമാണ് നിയമങ്ങൾ നടപ്പാക്കിയതെന്ന് പട്‌നായിക് അഭിപ്രായപ്പെട്ടു. കേന്ദ്ര നടപടികൾ ഭക്ഷ്യ സ്വയംപര്യാപ്‌തത അട്ടിമറിക്കുന്നതിലേക്കാണ് വഴിയൊരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭരണകക്ഷിയായ ബിജെപിയിലെ ഭൂരിപക്ഷം നേതാക്കളും ആർഎസ്എസിൽ നിന്നുള്ളവരാണ്. അവർക്ക് സാമ്പത്തിക മേഖലയെ കുറിച്ചുള്ള അറിവ് പരിതാപകരമാണെന്നും പട്‌നായിക് പറയുന്നു. സാമ്പത്തികമായി സഹായിക്കുന്ന വൻകിട കമ്പനികളിൽ നിന്നും വികസിത രാജ്യങ്ങളിലെ സാമ്പത്തിക സ്‌ഥാപനങ്ങളായ ഐഎംഎഫ്, ലോകബാങ്ക് എന്നിവിടങ്ങളിൽ നിന്നാണ് ഇവർക്ക് ഉപദേശങ്ങൾ ലഭിക്കുന്നത്. ഈ ഉപദേശങ്ങളുടെ അടിസ്‌ഥാനത്തിലാണ് ജിഎസ്‌ടി കൊണ്ടുവന്നത്. താഴേക്കിടയിലുള്ള തങ്ങളുടെ വോട്ടർമാരെ ഇത് പ്രതികൂലമായി ബാധിക്കുമെന്നത് ബിജെപിക്ക് വിഷയമല്ല. ഹിന്ദുത്വതയുടെ ഒരു ഡോസ് നൽകി ഇത് മറികടക്കാനാവുമെന്നാണ് അവർ കരുതുന്നത്. ആനുകൂല്യങ്ങൾ കുത്തകകൾക്കും ഹിന്ദുത്വം ജനങ്ങൾക്കും എന്നതാണ് ബിജെപിയുടെ തന്ത്രമെന്ന് പട്‌നായിക് പറഞ്ഞു.
ഭരണഘടനയുടെ 7ആം പട്ടിക പ്രകാരം കൃഷി സംസ്‌ഥാന വിഷയമാണ്. എന്നാൽ അന്തർ സംസ്‌ഥാന വാണിജ്യത്തിന്റെ മറവിൽ സംസ്‌ഥാനങ്ങളുടെ അധികാരം അട്ടിമറിക്കുകയാണ് കേന്ദ്രം ചെയ്‌തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമായും രണ്ട് പ്രശ്‌നങ്ങളാണ് കാർഷിക നിയമങ്ങൾക്കുള്ളത്. ഒന്ന്, താങ്ങുവില ഇല്ലാതാക്കി കൊണ്ട് കോർപ്പറേറ്റുകൾക്ക് മേൽകൈ നൽകുന്നു. രണ്ട്, രാജ്യത്തിന്റെ ഭക്ഷ്യ സ്വയംപര്യാപ്‌തത തകർക്കുന്ന നീക്കം എന്നതാണ്. വികസിത രാജ്യങ്ങളിലെ സമ്പന്ന ഉപഭോക്‌താക്കൾക്ക് ആവശ്യമായ വിളകൾ കൃഷി ചെയ്യാൻ കർഷകർ നിർബന്ധിതരാകും.
കാലാവസ്‌ഥാ വ്യതിയാനം കാരണം ആവശ്യമായ പല വിളകളും കൃഷി ചെയ്യാൻ വികസിത രാജ്യങ്ങൾക്ക് കഴിയാറില്ല. അതിനാൽ, ഈ വിളകൾ കൂടുതലായി കൃഷി ചെയ്യാൻ കോർപ്പറേറ്റുകൾ കർഷകരെ നിർബന്ധിക്കും. ഇതോടെ നമ്മൾ കൈവരിച്ച ഭക്ഷ്യ സ്വയംപര്യാപ്‌തത ഇല്ലാതാകും. ഭക്ഷ്യ സംഭരണ സംവിധാനങ്ങൾ സ്വതന്ത്ര വിപണിക്ക് വിട്ടുകൊടുക്കണം എന്നുള്ളത് വികസിത രാജ്യങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു. ഇന്ത്യ ഇതുവരെ അതിനെ ചെറുത്തു. ലോകവ്യാപാര സംഘടനയുടെ ദോഹ ചർച്ചകൾ പരാജയപ്പെട്ടത് ഇത് കാരണമാണ്. എന്നാൽ, ഇപ്പോൾ പടിഞ്ഞാറൻ രാഷ്‌ട്രങ്ങളുടെ സമ്മർദ്ദത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി കീഴടങ്ങുകയാണ്.
ജിഎസ്‌ടി നടപ്പാക്കാൻ സംസ്‌ഥാനങ്ങൾ സമ്മതിച്ചത് വലിയ അബദ്ധമായിരുന്നെന്ന് പട്‌നായിക് കുറ്റപ്പെടുത്തി. നികുതിപിരിക്കാനുള്ള സംസ്‌ഥാനങ്ങളുടെ അധികാരമാണ് അതിലൂടെ നഷ്‌ടമായത്. ഒരു രാഷ്‌ട്രം, ഒരു വിപണി എന്ന ബിജെപിയുടെ അജണ്ടയാണ് ഇതിലൂടെ നടപ്പായതെന്ന് അദ്ദേഹം പറഞ്ഞു. നോട്ടുനിരോധനവും മണ്ടത്തരമായിരുന്നെന്ന് പട്‌നായിക് വിമർശിച്ചു. മോദി സർക്കാരിന് സാമ്പത്തിക ശാസ്‌ത്രത്തിലുള്ള അറിവില്ലായ്‌മയാണ് അതിൽ നിന്ന് വ്യക്‌തമായതെന്നും അദ്ദേഹം പറഞ്ഞു.
Also Read: ‘നമോ പറഞ്ഞത് ശരിയായിരുന്നു’; പെട്രോൾ വില വർധനവിൽ മോദിയെ ട്രോളി തരൂർ