തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും ഏപ്രിലിൽ പരിഷ്‌കരിക്കും. ശമ്പള കുടിശിക മൂന്ന് ഗഡുക്കളായി നൽകാനാണ് പദ്ധതി. എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയായി വർധിപ്പിക്കുകയും ചെയ്‌തു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ റെക്കോർഡ് തകർത്ത് കൊണ്ട് ധനകാര്യ മന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രസംഗം അവസാനിപ്പിച്ചു. രാവിലെ 9 മണിക്ക് തുടങ്ങിയ പ്രസംഗം മൂന്ന് മണിക്കൂർ നീണ്ടുനിന്നു. 12.17നാണ് തോമസ് ഐസക്ക് പ്രസംഗം അവസാനിപ്പിച്ചത്.
2016 ഫെബ്രുവരിയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 2.54 മണിക്കൂർ നേരമെടുത്ത് അവതരിപ്പിച്ചതായിരുന്നു ഇതുവരെ റെക്കോർഡ്. അന്നത്തെ ധനകാര്യ മന്ത്രിയായ കെഎം മാണി രാജിവെച്ചതിനെ തുടർന്നാണ് ഉമ്മൻചാണ്ടി ബജറ്റ് അവതരിപ്പിച്ചത്. ഈ റെക്കോർഡാണ് ഇന്ന് തോമസ് ഐസക്ക് തകർത്തത്.
ക്ഷേമ പദ്ധതികൾക്കാണ് 2021 ബജറ്റിൽ ഇടതുസർക്കാർ കൂടുതൽ പ്രാധാന്യം നൽകിയത്. ക്ഷേമ പെൻഷനുകൾ ഉയർത്തിയും ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് പ്രഖ്യാപിച്ചും ബജറ്റ് പുരോഗമിച്ചു. ലൈഫ് മിഷനിലൂടെ 40,000 പട്ടികജാതി കുടുംബങ്ങൾക്കും 12,000 പട്ടിക വർഗ കുടുംബങ്ങൾക്കും വീട് നൽകുമെന്നും പ്രഖ്യാപനമുണ്ടായി. 20,80 കോടി രൂപയാണ് ഇതിന് ചെലവ്.
തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിന് വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു. 20 ലക്ഷം പേർക്ക് ഡിജിറ്റൽ പ്‌ളാറ്റ്‌ഫോം വഴി ജോലി നൽകുമെന്നും കംപ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ വാങ്ങുന്നതിന് വായ്‌പ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
അയ്യൻങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി അനുവദിച്ചു. കാർഷിക മേഖലയിൽ 2 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും. 2500 പുതിയ സ്‌റ്റാർടപ്പുകൾ ആരംഭിക്കും. ഇതിലൂടെ 20,000 പേർക്ക് തൊഴിൽ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ രംഗത്ത് ഈ വർഷം 20,000 പേർക്ക് അധിക പഠന സൗകര്യം ഒരുക്കും. സർവകലാശാലകളിൽ 150 അധിക തസ്‌തികകൾ സൃഷ്‌ടിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ഈ സാമ്പത്തികവർഷം 8 ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്‌ടിക്കുകയെന്നും മന്ത്രി പറഞ്ഞു.
Also Read: സ്‌ത്രീ സംരക്ഷണത്തിന് 20 കോടിയുടെ പദ്ധതി; ധനമന്ത്രി