കൊച്ചി: വെണ്ണലയിൽ പിസി ജോർജ് നടത്തിയ വിദ്വോഷ പ്രസംഗം പരിശോധിച്ചതിന് ശേഷം തുടർനടപടി എടുക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. പ്രഥമദൃഷ്‌ടാ പിസി ജോർജ് ജാമ്യവ്യവസ്‌ഥ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രസംഗം പരിശോധിച്ചതിന് ശേഷം തുടർനടപടി എടുക്കുമെന്നും കമ്മീഷണർ പറഞ്ഞു.
തൃക്കാക്കര മണ്ഡലത്തിലെ വെണ്ണലയിൽ ഞായറാഴ്‌ച വൈകുന്നേരമാണ് പിസി ജോർജ് വിദ്വോഷ പ്രസംഗം നടത്തിയത്. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്‌താഹ യജ്‌ഞ സമാപന പരിപാടിയിൽ മുസ്‌ലിം മതവിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് പിസി ജോർജിനെതിരെ വീണ്ടും കേസെടുത്തിരിക്കുന്നത്. പാലാരിവട്ടം പോലീസാണ് സംഭവത്തിൽ സ്വമേധയാ കേസെടുത്തത്. 153 A, 295 വകുപ്പുകൾ പ്രകാരമാണ് കേസ്.
മതവിദ്വോഷ പ്രസംഗം നടത്തിയതിന് നേരത്തെ അറസ്‌റ്റ് ചെയ്യപ്പെട്ട പിസി ജോർജ് ഇപ്പോൾ ജാമ്യത്തിലാണ്. പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചിരുന്നു. സർക്കാരിന്റെ അപേക്ഷാ ഫയൽ സ്വീകരിച്ച തിരുവനന്തപുരം ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കേസ് നാളെ പരിഗണിക്കാൻ ഇരിക്കെയാണ് പിസി ജോർജിനെതിരെ വീണ്ടും കേസെടുത്തിരിക്കുന്നത്. സമുദായ സ്‌പർദ്ദ ഉണ്ടാക്കൽ, മനഃപൂർവമായി മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ കുറ്റങ്ങളാണിത്. ആരാധനാ കേന്ദ്രത്തിൽ വെച്ചാണ് കുറ്റകൃത്യമെങ്കിൽ 5 വർഷം വരെ തടവ് ശിക്ഷ കിട്ടാം. അതേസമയം, സമാനക്കുറ്റം ആവർത്തിച്ച സാഹചര്യത്തിൽ ജാമ്യവ്യവസ്‌ഥകളുടെ ലംഘനം ആണെന്നാണ് പോലീസിന്റെ വിലയിരുത്തൽ. പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹരജി നാളെ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പരിഗണിക്കുമ്പോൾ ഇക്കാര്യം കൂടി സർക്കാർ അറിയിക്കും.
Most Read: ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ ബിജെപി പ്രതിഷേധം