പാലക്കാട്: പിസി ജോർജിന്റെ പരാമർശത്തിൽ സംസ്‌ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. പിസി ജോർജ് വർഗീയതയുടെ സന്തത സഹചാരിയാണെന്ന് പാലക്കാട് എംഎൽഎ വിമർശിച്ചു.
പിസി ജോർജ് കേരളത്തിലെ നമ്പർ വൺ വർഗീയ വാദിയാണ്. കേരളത്തിലെ സാമൂഹിക സൗഹാർദ അന്തരീക്ഷത്തെ തകർക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നയാളാണ് പിസി ജോർജ്. പോലീസിന്റെയും സർക്കാരിന്റെയും മൃദു സമീപനമാണ് പിസി ജോർജിന് പ്രോൽസാഹനമാകുന്നത് എന്നും ഇദ്ദേഹം പറഞ്ഞു.
പ്രഗ്യാ സിംഗ് ഠാക്കൂർ, സാക്ഷി മഹാരാജ് എന്നിവരെ മോദി സംരക്ഷിക്കുകയാണെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. സമാനമായ നിലയിൽ പിസി ജോർജിനെ കേരള സർക്കാരും സംരക്ഷിക്കുകയാണ്. ഇയാൾക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടക്കണം. കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കായി സ്‌ഥാപിച്ച കുറ്റികൾക്ക് കാവൽ നിൽക്കുമെന്ന കാനത്തിന്റെ പ്രസ്‌താവനയെയും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.
സിപിഐയെയും അതിന്റെ സംസ്‌ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രനെയും മുഖ്യമന്ത്രി പിണറായി വിജയൻ ചങ്ങലക്കിട്ടിരിക്കുകയാണ്. കാനം രാജേന്ദ്രന്റെ പ്രസ്‌താവന സിപിഐക്ക് തന്നെ അപവാദമാണ്. സിപിഎം ഒരു തീവ്ര വലതുപക്ഷ പാർട്ടിയായി മാറിയെന്നും ഷാഫി കുറ്റപ്പെടുത്തി.
Read Also: പട്യാല സംഘർഷം; മൂന്ന് പോലീസ് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി