ഡെൽഹി: പട്യാല സംഘർഷത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി. മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നിർദ്ദേശപ്രകാരം ഐജി ഉൾപ്പടെ മൂന്ന് ഉദ്യോഗസ്‌ഥർക്ക് എതിരെയാണ് നടപടി. പഞ്ചാബിന്റെ സമാധാനം തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നിലവിൽ സ്‌ഥിതിഗതികൾ സമാധാനപരമാണെന്നും അറിയിച്ചു.
‘പഞ്ചാബിന്റെ സമാധാനം തകർക്കാൻ ഉള്ള ശ്രമങ്ങൾ ഒന്നും അനുവദിക്കാവുന്നതല്ല. പട്യാലയിലെ സംഘർഷങ്ങൾ വളരെ ദൗർഭാഗ്യകരമാണ്. ഡിജിപിയുമായി ഞാൻ സംസാരിച്ചു. സ്‌ഥലത്ത് സ്‌ഥിതിഗതികൾ ഇപ്പോൾ സമാധാനപരമാണ്. കാര്യങ്ങൾ ഞങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്. ഒരാളെയും സംസ്‌ഥാനത്തിന്റെ സമാധാനം തകർക്കാൻ അനുവദിക്കില്ല. പഞ്ചാബിന്റെ സമാധാനവും സന്തോഷവുമാണ് ഏറ്റവും പ്രധാനം’, ഭഗവന്ത് മാൻ ട്വീറ്റിൽ വ്യക്‌തമാക്കി.
സംഭവത്തിൽ പഞ്ചാബ് ഡിജിപിയോട് ഭഗവന്ത് മാൻ റിപ്പോർട് തേടിയിരുന്നു. ഇതിനിടെ ജില്ലാ ഭരണകൂടം സമാധാനം പാലിക്കണമെന്നും, ഇരുവിഭാഗങ്ങളും സംഘർഷം ഒഴിവാക്കണമെന്നും ആഹ്വാനം ചെയ്‌തു. തർക്കങ്ങൾ ഒരു ചർച്ച സംഘടിപ്പിച്ച് പറഞ്ഞുതീർക്കാമെന്നും, ഒരു തരത്തിലും അക്രമം പാടില്ലെന്നും ജില്ലാ ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ശിവസേന നടത്തിയ ഖാലിസ്‌ഥാൻ വിരുദ്ധ മാർച്ചിൽ വൻ സംഘർഷമുണ്ടായത്. മാർച്ചിന് പോലീസ് അനുമതി നൽകിയിരുന്നില്ല. ഈ മാർച്ചിനിടെ ചില സിഖ് സംഘടനകൾ പ്രതിഷേധവുമായി എത്തി. മാർച്ചിന് നേരെയും തിരിച്ചും കല്ലേറുണ്ടായി.
ആകാശത്തേക്ക് വെടിവച്ചും ടിയർ ഗ്യാസ് പ്രയോഗിച്ചുമാണ് പോലീസ് സംഘർഷാവസ്‌ഥയെ ചെറുത്തത്. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി പട്യാല നഗരത്തിൽ വലിയ സംഘർഷാവസ്‌ഥ തുടർന്നിരുന്നു. ആളുകൾ തമ്മിൽ കല്ലേറും ഉന്തും തള്ളുമുണ്ടായി. പോലീസ് ഏറെ പണിപ്പെട്ടാണ് സ്‌ഥിതി ശാന്തമാക്കിയത്.
Most Read: രാജ്യത്ത് ഊർജ പ്രതിസന്ധി അതിരൂക്ഷമാവുന്നു